ഇസ്താംബൂൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്ന വീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ആളുകളെ ഇനിയും പുറത്തെത്തിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യ ചലനങ്ങള്‍ക്ക് ശേഷം 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവും ഉണ്ടായിരുന്നു
ആളുകൾ ഉറങ്ങികിടക്കുമ്പോഴാണ് അപകടം ഉണ്ടായത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ പലരും കെട്ടിടങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നു. 200ലധികം കെട്ടിടങ്ങൾ പൂർണമായും തകർന്ന് വീണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അതേസമയം പുറത്ത് വന്ന കണക്കുകൾ യഥാർത്ഥമല്ലെന്നും, സർക്കാർ നിയന്ത്രിത മേഖലയിലെ മരണക്കണക്കുകൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
നൂറ് വർഷത്തിനിടെ തുർക്കിയിലുണ്ടായ ഏറ്റവും കനത്ത ഭൂകമ്പമാണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു. 1939ൽ തുർക്കിയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 30,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുർക്കിയിലെ പത്തോളം നഗരങ്ങളെ ഭൂകമ്പം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.
Discussion about this post