ന്യൂഡൽഹി: ഗുണ്ടാസംഘം തില്ലു താജ്പുരിയയെ എതിർ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് തിഹാർ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് സ്പെഷ്യൽ പോലീസിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തില്ലുവിനെ ഗുണ്ടകൾ കൊലപ്പെടുത്തുന്നത് അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. ഇവരെ തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചയക്കും.
ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബെനിവാൾ തമിഴ്നാട് പോലീസിന് കത്തെഴുതിയതിന് പിന്നാലെയാണ് ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്. തമിഴ്നാട് സ്പെഷ്യൽ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ജയിൽ അധികൃതർ ചർച്ച നടത്തിയിരുന്നു. ജോലിയിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ടിഎൻഎസ്പി ഉറപ്പ് നൽകിയിരുന്നുവെന്നും സഞ്ജയ് ബെനിവാൾ വ്യക്തമാക്കി.
തമിഴ്നാട് സ്പെഷ്യൽ പോലീസിനാണ് തിഹാർ ജയിൽ പരിസരത്തെ സുരക്ഷാ ചുമതല. തില്ലുവിന് കുത്തേറ്റതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുന്ന വഴിയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച് ഗുണ്ടകൾ തില്ലുവിനെ കത്തി വച്ചി കുത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു. ഗുണ്ടാസംഘം തില്ലുവിനെ കുത്തുമ്പോൾ ഉദ്യോഗസ്ഥർ യാതൊന്നും ചെയ്യാതെ നിൽക്കുന്ന വീഡിയോ സഹിതം പുറത്ത് വന്നതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
Discussion about this post