ഇംഗ്ലീഷ് എഴുത്തുകാരനായ ഫ്രെഡറിക് ഫോർസിത്തിന്റെ ഒരു പ്രശസ്ത നോവലിന്റെ പേരാണ് ‘ദി കിൽ ലിസ്റ്റ് ‘. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ 5 ൽ ജോലി ചെയ്തിരുന്ന ഫ്രെഡറിക് ഫോർസിത്ത് തന്റെ ജോലിക്ക് ഇടയിൽ ഉണ്ടായ അനുഭവങ്ങളാണ് ഈ നോവലിന് പശ്ചാത്തലമാക്കിയിട്ടുള്ളത്. ബ്രിട്ടീഷ് ചാര സംഘടനക്ക് മാത്രമല്ല മറ്റ് പ്രമുഖ ഇന്റലിജൻസ് സംഘടനകൾക്കും ഇങ്ങനെയൊരു ലിസ്റ്റുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദികളുടെ ഒരു പട്ടിക ഉണ്ടാക്കി അതീവ രഹസ്യമായി യാതൊരു തെളിവുകളും ഇല്ലാതെ അവരെ ഇല്ലായ്മ ചെയ്യുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ നമുക്ക് ചില വിദേശരാജ്യങ്ങളിൽ മാത്രം നടക്കുന്ന ഒരു കാര്യമായിരുന്നു. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെയൊക്കെ ഇത്തരം വീരകഥകൾ നമ്മൾ പണ്ട് കേട്ടിട്ടുമുണ്ട്. യുഎസ് ഗവൺമെന്റിന്റെ ഉന്നത തലങ്ങളിൽ പ്രസിഡന്റ് തന്നെ അംഗീകരിച്ച ഒരു ‘കിൽ ലിസ്റ്റ്’ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്നവരുടെ പേരുകളാണ് ഈ പട്ടികയിലുള്ളത്. വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ മുഖ്യ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ എറിഞ്ഞത് പോലെ ഈ പട്ടികയിൽ ഉള്ള ഓരോരുത്തരെ ആയി അവർ വേട്ടയാടി പിടിച്ച് ഇല്ലാതാക്കുന്നു. ഈ കൊലപാതകങ്ങൾക്കായി പല രീതികൾ ഉപയോഗിച്ച് വരുന്നുണ്ട്. ഡ്രോണുകളിൽ നിന്ന് തൊടുത്തു വിടുന്ന മിസൈലുകൾ മുതൽ കൊലയാളി നേരിട്ടെത്തി വെടിവയ്ക്കുകയോ വിഷം നൽകുകയോ അമിത അളവിൽ മയക്കുമരുന്ന് നൽകുകയോ തുടങ്ങി പല രീതികളാണ് ശത്രുക്കളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നത്.
യുഎസ്, ബ്രിട്ടൻ, ഇസ്രായേൽ എന്നിവരൊക്കെ ചെയ്തു വന്നിരുന്ന ഈ രഹസ്യ ഭീകരവേട്ടയുടെ ഒരു പുതിയ ഇന്ത്യൻ പതിപ്പ് ഈയിടെയായി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരർ ഏതെങ്കിലും ഒരു വിദേശരാജ്യത്ത് വെച്ച് ഒരു അജ്ഞാത കൊലയാളിയാൽ കൊല്ലപ്പെടുന്നു !! പാകിസ്താനിൽ വച്ച് കൊല്ലപ്പെടുന്ന കാശ്മീർ ഭീകരർ , ലണ്ടനിലും കാനഡയിലും ഒക്കെ വെച്ച് കൊല്ലപ്പെടുന്ന ഖാലിസ്ഥാൻ തീവ്രവാദികൾ.. അങ്ങനെ വിദേശരാജ്യങ്ങളിൽ വച്ച് അജ്ഞാതരാൽ കൊല്ലപ്പെടുന്ന ഇന്ത്യയുടെ ശത്രുക്കളുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ്. പലതും വളരെ സ്വാഭാവികമായി തോന്നുന്ന മരണങ്ങളാണ് . ചിലരൊക്കെ സ്വന്തം സംഘടനയിലെ എതിരാളികളാലാണ് കൊല്ലപ്പെടുന്നത്. ഒറ്റനോട്ടത്തിൽ സ്വാഭാവികമായ വാർത്തകളാണിവ.
കശ്മീരിൽ പ്രവർത്തിച്ചിരുന്ന ഭീകരരിൽ നാലുപേരെയാണ് അജ്ഞാതർ പാകിസ്താനിൽ വെടിവച്ചു കൊന്നത് . 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിൽ ഒരാൾ 2022 മാർച്ചിൽ കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. 2023 ഫെബ്രുവരിയിൽ ഒരു ഹിസ്ബുൾ ഭീകരൻ വീണ്ടും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഇതും പാകിസ്താനിൽ തന്നെയാണ് നടന്നത്.
ഈ വർഷം ജനുവരിയിൽ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ രണ്ട് ഏജന്റുമാർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് മേധാവി പരംജിത് സിംഗ് പഞ്ച്വാർ കഴിഞ്ഞ മെയ് 7 ന് ആണ് ലാഹോറിൽ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത് . യുകെയിൽ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ് ഖാലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ച അവതാർ സിംഗ് ഖണ്ഡ ലണ്ടനിലെ ആശുപത്രിയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചു . ജൂൺ 20-നാണ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് നിജ്ജാർ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. എൻഐഎ തീവ്രവാദിയായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 ലക്ഷം രൂപ വിലയിടുകയും ചെയ്ത ഹർദീപ് നിജ്ജാർ ഒന്നരമാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഖാലിസ്ഥാൻ ഭീകര നേതാവ് ആയിരുന്നു.
ഈ കൊലപാതകങ്ങൾ നടത്തിയത് ആരാണെന്ന് ആർക്കും അറിയില്ല. ഒരു കേസിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനർത്ഥം തികച്ചും പ്രൊഫഷണൽ പരിശീലനം ലഭിച്ച ആളുകളാണ് ഈ കൊലപാതകങ്ങൾ നടത്തിയത് എന്നാണ്. നടത്തേണ്ട കാര്യം ചെയ്താലുടൻ രക്ഷപ്പെടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഉള്ളവർ ആണിവർ . ‘ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമൻ തന്നെ ‘ എന്ന ചൊല്ല് ഓർമിപ്പിക്കുന്നതാണ് ഇവയൊക്കെ . ഇന്ത്യൻ ചാര സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗാണ് ഈ അജ്ഞാതർക്ക് പിന്നിലെന്നാണ് പ്രതിരോധ നിരീക്ഷകരുടെ അഭിപ്രായം.
യുപിഎ ഭരണകാലത്ത് മുംബൈ ആക്രമണം നടത്തിയ പാകിസ്താനെതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും ഇന്ത്യ തിരിച്ചടിച്ചില്ല. അതിർത്തിയിൽ സൈന്യം സജ്ജമായിരുന്നിട്ടുപോലും ഒന്നുമുണ്ടായില്ല. എന്തുകൊണ്ടാണ് ഇന്ത്യ തിരിച്ചടിക്കാത്തതെന്ന് ഇസ്രായേൽ പോലുള്ള രാജ്യങ്ങളിലെ സുരക്ഷാ വിദഗ്ധർ പോലും അന്ന് അത്ഭുതപ്പെട്ടു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് സമാനമായി ഇന്ത്യക്ക് ചെയ്യാൻ കഴിയുമായിരുന്നില്ലേ എന്നായിരുന്നു അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജിയോട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ ഇന്ത്യയിലെയും ഇസ്രായേലിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും ഇത്തരമൊരു ആക്രമണത്തിന് ഇന്ത്യ തയ്യാറല്ലെന്നുമായിരുന്നു മറുപടി. അതിനുശേഷം ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ വ്യക്തമായ പ്ലാൻ തയ്യാറാക്കിയിട്ടും അവസാന നിമിഷം ഉന്നതങ്ങളിൽ നിന്നും വന്ന ഫോൺ കോൾ മൂലം പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു.
പാക്കിസ്താനുമായുള്ള ബന്ധം വഷളാകും എന്നായിരുന്നു അന്ന് അതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ആ ഇന്ത്യയിൽ നിന്നും നിലവിലെ ഇന്ത്യ ബഹുദൂരം മുന്നേറികഴിഞ്ഞു. പുതിയ ഇന്ത്യയുടെ ഉദാഹരണമാണ് ഈ അജ്ഞാത കൊലയാളികളും അവർ നടത്തുന്ന ഉന്മൂലനങ്ങളും.
ഒരു വിദേശ രാജ്യത്ത് പോയി ശത്രുവിനെ വധിച്ച് തിരിച്ചു വരിക എന്നുള്ളത് ഏറെ ദുഷ്കരമായ ഒരു കാര്യമാണ്. പ്രവർത്തനരീതികൾ ഇതിലെല്ലാം വളരെ വ്യത്യസ്തമാണ്. വധിക്കപ്പെടേണ്ട വ്യക്തിയുടെ എല്ലാ ശീലങ്ങളും പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. അയാൾ പ്രഭാതത്തിൽ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള അയാളുടെ ശീലങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ചതിനു ശേഷമായിരിക്കും കൃത്യം നടപ്പാക്കുക. ഈ കൃത്യം നടത്തുന്നത് ഒരു വിദേശ രാജ്യത്ത് ആയതിനാൽ ആയുധങ്ങൾ പോലെയുള്ളവ ആ രാജ്യത്ത് നിന്ന് തന്നെ സംഘടിപ്പിക്കേണ്ടതുണ്ട്. കൃത്യം നടത്തുന്നതിനായി എത്തുന്ന അജ്ഞാതർ മറ്റു ചില വിദേശരാജ്യങ്ങളിൽ നിന്നും വ്യാജ പാസ്പോർട്ടിൽ എത്തി കൊലപാതകം നടത്തിയ ശേഷം പോലീസ് അന്വേഷണം തുടങ്ങുന്നതിനു മുൻപ് തന്നെ രാജ്യം വിടുകയാണ് ചെയ്യാറുള്ളത് .
ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് മേധാവി പരംജിത് സിംഗ് പഞ്ച്വാർ മെയ് 6 ന് ലാഹോറിലെ സൺഫ്ലവർ സൊസൈറ്റിയിൽ രാവിലെ പതിവ് നടത്തത്തിനായി ഇറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് തോക്കുധാരികൾ വെടിവച്ചത്. കൃത്യം നടത്തിയ ശേഷം ഉടൻതന്നെ കൊലയാളികൾ രക്ഷപ്പെട്ടു. പിന്നീട് അവരെ ആരും തന്നെ കണ്ടിട്ടില്ല. പഞ്ചാബിലെ ഖാലിസ്ഥാൻ വാദി അമൃതപാൽ സിങ്ങിനെ അറസ്റ്റ് ചെയ്ത് അസമിലെ ജയിലിലേക്കയച്ച ശേഷമായിരുന്നു ദുരൂഹമായ അടുത്ത സംഭവം നടന്നത്. ലണ്ടനിലെ അവതാർ സിങ് ഖണ്ഡായിരുന്നു അമൃതപാൽ സിങ്ങിന്റെ വലംകൈ . ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അമൃതപാൽ സിംഗ് മരിച്ചത് അർബുദം മൂലമല്ലെന്നും വിഷം അകത്ത് ചെന്നത് കൊണ്ടാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പക്ഷേ അവിടെയും തെളിവുകളോ സാക്ഷികളോ ഒന്നുമില്ല.
അടുത്തയാൾ ഹാപ്പി പിഎച്ച്ഡി എന്നറിയപ്പെടുന്ന ഖലിസ്ഥാൻ നേതാവ് ഹർമീത് സിംഗ് ആയിരുന്നു. 2023 ജനുവരിയിൽ ലാഹോറിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് ഇയാൾ വെടിയേറ്റ് മരിക്കുന്നത് . റിപ്പോർട്ടുകൾ പ്രകാരം ഹർമീത് ഖാലിസ്ഥാനി ഭീകരരുടെ പരിശീലകനായിരുന്നു. നാർക്കോ ഭീകരവാദത്തിൽ വിദഗ്ധനായിരുന്ന ഇയാൾ മയക്കുമരുന്ന് കടത്തി അതിൽ നിന്ന് കിട്ടുന്ന പണം ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി വരികയായിരുന്നു. കാനഡയിലെ ഗുരുദ്വാരയ്ക്ക് മുന്നിലെ പാർക്കിംഗ് സ്ഥലത്ത് വെച്ച് അജ്ഞാതരുടെ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്.
ഈ കൊലപാതകത്തിന്റെ പിറ്റേന്ന്,റോയുടെ പുതിയ മേധാവിയായി രവി സിൻഹ നിയമിതനായി . അതുവരെ റോയിലെ ഓപ്പറേഷൻസ് മേധാവിയായിരുന്നു ഛത്തീസ്ഗഢ് കേഡറിലെ 1988 ഐപിഎസ് ബാച്ച് ഓഫീസറായ രവി സിൻഹ. 4 വർഷമായി റോയുടെ തലവനായിരുന്ന സുമന്ത് കുമാർ ഗോയലിൽ നിന്നുമാണ് രവി സിൻഹ സ്ഥാനം ഏറ്റെടുക്കുന്നത്. ഈ വിവരം പുറത്തുവന്നതിനുശേഷം ഖാലിസ്ഥാനി തീവ്രവാദികൾ അടക്കമുള്ള പല ഇന്ത്യാവിരുദ്ധരും ഒളിവിൽ പോയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യവിരുദ്ധ ശക്തികൾക്കെതിരെയുള്ള ഇന്ത്യയുടെ ശക്തമായ പോരാട്ടത്തെ വിദേശരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കാണുന്നത്. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിയാൽ പഴയ അവസ്ഥയല്ല ഉടനടി തിരിച്ചടി ലഭിക്കുമെന്ന് പാകിസ്താനും മനസ്സിലായി. സർജിക്കൽ സ്ട്രൈക്കും ബാലാകോട്ടിലെ വ്യോമാക്രമണവും ശക്തമായ മേൽക്കൈയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ടിറങ്ങിയ ഉറി സിനിമയിലൂടെ പ്രശസ്തമായ ആ വാചകം വീണ്ടും ശ്രദ്ധ നേടുകയാണ്..
യെ നയാ ഹിന്ദുസ്ഥാൻ ഹെ ; യെ ഘർ മെം ഘുസേഗാ ഭീ ഔർ മാരേഗാ ഭീ !!
Discussion about this post