ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിന്റെ രക്ഷകനായി അവതരിച്ച് ശശാങ്ക് സിംഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന് പഞ്ചാബിനെ കരകയറ്റി വിജയത്തീരത്ത് എത്തിച്ചത് ശശാങ്കിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയായിരുന്നു. ഗുജറാത്തിനെതിരെ അവരുടെ മടയിൽ 29 പന്തിൽ നിന്നാണ് ശശാങ്ക് സിംഗ് 61 റൺസ് അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് പ്രീതി സിന്റയുടെ ടീം സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ഈ സീസണിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന സ്കോർ കൂടിയാണിത്.
ഒൻപതാം ഓവറിൽ നാലിന് 73 എന്ന നിലയിൽ പഞ്ചാബ് തകർച്ച നേരിടുമ്പോഴാണ് ആറാമനായി ശശാങ്ക് ക്രീസിൽ എത്തുന്നത്. ശശാങ്ക് ക്രീസിൽ എത്തിയപ്പോൾ പഞ്ചാബിന്റെ വിജയ ലക്ഷ്യം 64 പന്തിൽ നിന്ന് 130 റൺസായിരുന്നു. അഞ്ചാം വിക്കറ്റിൽ സിക്കന്ദർ റാസയ്ക്കൊപ്പം മിന്നിയ ശശാങ്ക്, അഞ്ചാം വിക്കറ്റിൽ 21 പന്തിൽ നിന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ഇതിന് ശേഷം ആറാം വിക്കറ്റിൽ ജിതേഷ് ശർമ്മയുടെ കൂടെ 39 റൺസും അടിച്ചെടുത്തു.
പഞ്ചാബ് 6 വിക്കറ്റിന് 150 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഇമ്പാക്റ്റ് സബ്സ്റ്റിട്യൂട്ട് അശുതോഷ് ശർമ്മയുടെ രംഗപ്രവേശം. വെടിക്കെട്ട് ബാറ്റിങ് തുടർന്ന ശശാങ്കിന് മികച്ച പിന്തുണ നൽകിയ അശുതോഷ് 17 പന്തിൽ നിന്ന് 31 റൺസ് നേടി മികവ് തെളിയിച്ചു. ഏഴാം വിക്കറ്റിൽ 22 പന്തിൽ നിന്ന് 43 റൺസ് സ്വന്തമാക്കിയ ഇരുവരുടെയും കൂട്ടുകെട്ടാണ് പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായത്.
ഐപിഎൽ താരലേലത്തിൽ 32കാരനായ ശശാങ്ക് സിംഗിനെ പഞ്ചാബ് കിംഗ്സ് അബദ്ധത്തിൽ വാങ്ങുകയായിരുന്നു. 19 വയസുകാരനായ യുവ ഓൾറൗണ്ടർ ശശാങ്ക് സിംഗാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സീനിയർ ശശാങ്കിനെ പഞ്ചാബ് ലേലത്തിൽ സ്വന്തമാക്കിയത്. അബദ്ധം മനസിലാക്കി പഞ്ചാബ് കിംഗ്സ് ലേലത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. ഇതിനെ തുടർന്ന് 32കാരനായ താരത്തെ ടീമിൽ എടുക്കാൻ പഞ്ചാബ് നിർബന്ധിതരാകുകയായിരുന്നു.
ആളു മാറി വന്നതാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നിർണായക താരമായി മാറാൻ ശശാങ്ക് സിംഗിന് കഴിഞ്ഞു. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് വഴി പലപ്പോഴും ടീമിന്റെ രക്ഷയ്ക്ക് എത്തുന്ന പ്രകടനമാണ് ശശാങ്ക് കാഴ്ചവെക്കുന്നത്. ഡൂപ്ലിക്കേറ്റായി വന്ന് ഒറിജിനലായി മാറിയ ശശാങ്ക് സിംഗ് ഇപ്പോൾ, പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്റയുടെയും ആരാധകരുടെയും കയ്യടി നേടുകയാണ്.
Discussion about this post