വാഷിങ്ടന്‍; ഉത്തര കൊറിയക്കെതിരെ വീണ്ടും ട്രംപ്. സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം ലോകം ഇനി കൂടുതല്‍ സുരക്ഷിതമാണെന്നും ഉത്തര കൊറിയ ഭീഷണിയല്ലെന്നും അഭിപ്രായപ്പെട്ട ട്രംപ് പക്ഷേ, നേര്‍വിപരീതമായ നിലപാടിലാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഉത്തര കൊറിയയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധം നീട്ടിക്കൊണ്ടാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഉപരോധം നീട്ടാനുള്ള തീരുമാനം വ്യക്തമാക്കി കോണ്‍ഗ്രസിനയച്ച കുറിപ്പില്‍ അതിശക്തമായ ഭാഷയിലാണ് ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണിയെ ട്രംപ് ചിത്രീകരിച്ചിട്ടുള്ളത്. സാമ്പത്തിക ഉപരോധം തുടരുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷമുള്ള മയപ്പെട്ട സമീപനം തുടര്ന്നിട്ടില്ലെന്നതു ശ്രദ്ധേയം. അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത സാമ്പത്തിക നടപടികള്‍ തുടരും. ഉത്തര കൊറിയന്‍ നേതാക്കള്‍ക്കോ ഭരണകക്ഷിക്കോ അമേരിക്കയിലുള്ള സ്വത്തുക്കള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള വിലക്കും ഇതിലുള്‍പ്പെടും. മനുഷ്യാവകാശ ലംഘനങ്ങളുടെയും ആണവ പരീക്ഷണങ്ങളുടെയും പേരില്‍ നിലവിലുള്ള ഉപരോധങ്ങള്‍ക്കു പുറമെയാണിത്.
ഉപരോധങ്ങൾ തുടരുമെന്നും ചർച്ചകളുടെ പുരോഗതിക്കനുസരിച്ചു മാറ്റങ്ങൾക്കു സാധ്യതയുണ്ടെന്നുമാണു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഉത്തര കൊറിയയിലെ ആണവായുധങ്ങളുടെ സാന്നിധ്യവും അവയുടെ വ്യാപനത്തിനുള്ള സാധ്യതയും സർക്കാരിന്റെ നയങ്ങളും പ്രവർത്തനങ്ങളും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും വിദേശ നയത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അസാധാരണ ഭീഷണിയായി തുടരുകയാണെന്ന് ട്രംപ് കുറിച്ചു. ട്രംപ് പൊടുന്നനേ കർക്കശ നിലപാട് സ്വീകരിച്ചതിനോട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണു ലോകം.
Discussion about this post