പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് യുഎസ്. ഒരു വിമാനവാഹിനി കപ്പലും ബോംബർ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. ഇറാന്റെ പ്രകോപനങ്ങൾക്കുള്ള മറുപടിയാണ് നീക്കമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ അറിയിച്ചു. നിരവധി പ്രശന്ങ്ങളും പ്രതികൂല സാഹചര്യങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു മറുപടിയായിട്ടാണ് സൈനിക വിന്യാസം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് നാവിക സേനയുടെ സ്ട്രൈക്ക് ഗ്രൂപ്പുമായി യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലാണ് പശ്ചിമേഷ്യയിലെത്തുക. അമെരിക്കയുടെ താത്പര്യങ്ങൾക്ക് നേർക്കോ ഞങ്ങളുടെ സഖ്യകക്ഷികൾക്ക് നേർക്കോ ഏതെങ്കിലും തരത്തിൽ ഇറാന്റെ ആക്രമണമുണ്ടായാൽ ശക്തമായി നേരിടുമെന്നതിനുള്ള വ്യക്തവും സ്പഷ്ടവുമായ മുന്നറിയിപ്പാണ് സൈനികവിന്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നും ജോൺ ബോൾട്ടൻ വ്യക്തമാക്കി.
ഗാസാ മുനമ്പിൽ പ്രക്ഷോഭകാരികളും ഇസ്രായേൽ സൈന്യവും തമ്മിൽ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹവുമായി അമെരിക്ക എത്തുന്നത്. വെള്ളിയാഴ്ച ഗാസാ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
Discussion about this post