ന്യൂയോർക്ക്: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നടപടികൾക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ വീണ്ടും ഇന്ത്യ. സ്വന്തം രാജ്യത്തിനുള്ളിലെ ഭീകരവാദ സംഘടനകളെ ഇതു വരെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ പോലും പാകിസ്ഥാൻ കൂട്ടാക്കുന്നില്ലെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ്, ലഷകറെ ത്വയിബ, ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനി എന്നിവ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീൻ വ്യക്തമാക്കി.
ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനി ഭീകരവാദികളുമായി അടുത്ത ബന്ധം പുലർത്തുന്ന അധോലോക സംഘമാണെന്നും അതിന്റെ പ്രവർത്തനങ്ങൾ നിരോധിക്കാൻ എത്രയും വേഗം നടപടികൾ ആരംഭിക്കണമെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ ആവശ്യപ്പെട്ടു. നേരത്തെ കള്ളക്കടത്ത് സംഘമായി പ്രവർത്തിച്ചിരുന്ന ദാവൂദിന്റെ ഡി- കമ്പനി ഇന്ന് അന്താരാഷ്ട്ര ഭീകരവാദ ശൃംഘലയുടെ ഭാഗമായി പ്രവർത്തിക്കുന്നത് അത്യന്തം ഗുരുതരമാണെന്നും ഇന്ത്യ വാദിച്ചു.
1993ൽ നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ മുംബൈ സ്ഫോടനത്തിന്റെ ആസൂത്രകനാണ് ദാവൂദ്. മുംബൈ സ്ഫോടനത്തിന് ശേഷം കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വ്യാപിപ്പിച്ച ദാവൂദ് ഇന്ന് അമേരിക്കൻ ഏജൻസിയായ എഫ്ബിഐ തിരയുന്ന കൊടും ഭീകരനാണ്.
ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന ഇന്ത്യൻ നിലപാട് ശരിവെച്ച് അമേരിക്കയും രംഗത്ത് വന്നിരുന്നു. യു കെയിൽ പിടിയിലായ ദാവൂദ് സംഘാംഗം ജാബിർ മോത്തിയുടെ വിചാരണാ വേളയിലാണ് അമേരിക്ക ഇന്ത്യൻ നിലപാട് ആവർത്തിച്ചത്.
ദാവൂദിന്റെ ഭീകരപ്രവർത്തനങ്ങൾക്ക് ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം തെളിവുകൾ നൽകുമ്പോഴും സ്വന്തം രാജ്യത്തിലെ അയാളുടെ സാന്നിദ്ധ്യം പാകിസ്ഥാൻ നിഷേധിക്കുകയാണെന്ന് സയീദ് അക്ബറുദ്ദീൻ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ പ്രഖ്യാപിച്ചു. സ്വർണ്ണക്കള്ളക്കടത്ത്, കള്ളനോട്ട് വ്യാപാരം, മയക്കുമരുന്ന്- ആയുധ വ്യാപാരങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ സ്വരൂപിക്കുന്ന പണം പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രത്തിലിരുന്നു കൊണ്ട് ദാവൂദ് അന്താരാഷ്ട്ര സമാധാനത്തിനെതിരെ പ്രയോഗിക്കുന്നു. അയാളുടെ പാകിസ്ഥാനിലെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് മാത്രമല്ല ഭീഷണിയെന്നും ഇന്ത്യ വ്യക്തമാക്കി.
ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പറഞ്ഞ ഇന്ത്യൻ പ്രതിനിധി, വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലും അഭ്യർത്ഥിച്ചു.
Syed Akbaruddin: D-Company’s illegitimate economic activities may be little known outside, but for us, such activities as gold smuggling, counterfeit currency, arms & drug trafficking from a safe haven that declines to acknowledge even his existence, are a real & present danger. https://t.co/i3jo81Ev6D
— ANI (@ANI) July 10, 2019
Discussion about this post