തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും യൂണിവേഴ്സിറ്റി കോളേജ് മോഡലിൽ സിപിഎം അനുകൂല സംഘടനാ നേതാക്കൾ പരസ്പരം ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷൻ നേതാക്കൾ തമ്മിലാണ് അടി നടന്നത്. പ്യൂൺ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ കരണത്തടിച്ചതായാണ് പരാതി.
സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷനിലെ നിർവാഹക സമിതി അംഗവും പൊതുഭരണ വകുപ്പിലെ പ്യൂണുമായ സതികുമാറാണ് ഔദ്യോഗിക ഭാഷാ വകുപ്പിലെ സീനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ ആയ രാജേഷ് പുല്ലംപാറയുടെ ചെകിടത്ത് അടിച്ച് പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ രാജേഷിന്റെ കണ്ണട തകർന്നു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. പാർട്ടി കമ്മിറ്റിയിൽ തന്റെ അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാജേഷിനെ സതികുമാർ തല്ലിയതെന്ന് ആരോപണം ഉയരുന്നു.
സംഭവം നടക്കുമ്പോൾ അസോസിയേഷൻ പ്രസിഡന്റും ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനുമായ ഹണി ദൃക്സാക്ഷിയായി സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒരു ഇടപെടലും അദ്ദേഹത്തിന്റെ പക്കൽ നിന്ന് ഉണ്ടായില്ലെന്ന് രാജേഷ് പരാതിപ്പെടുന്നു. സൗഹൃദ സംഭാഷണത്തിനെന്നരീതിയിൽ അടുത്ത് വന്ന്, തന്നെ സതികുമാർ തല്ലുകയായിരുന്നുവെന്നാണ് രാജേഷിന്റെ ആരോപണം. സംഭവത്തിൽ പൊലീസിലും, വകുപ്പ് തലത്തിലും പരാതി നൽകുമെന്ന് രാജേഷ് അറിയിച്ചു.
യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ സ്വയം പ്രതിരോധിക്കാൻ പോലുമാകാതെ പതറി നിൽക്കുന്ന സിപിഎമ്മിന് കൂടുതൽ തലവേദന സൃഷ്ടിക്കുകയാണ് ഇത്തരം സംഭവങ്ങൾ.
Discussion about this post