പ്രളയം തുടർക്കഥയാവുമ്പോൾ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടൻ മോഹൻലാൽ. ഒരു പ്രളയം കൊണ്ട് പഠിക്കാനോ കൃത്യമായ മുന്നൊരുക്കങ്ങള് നടത്താനോ നമ്മള്ക്കായില്ലെന്നും മോഹൻലാൽ തന്റെ ബ്വോഗിലൂടെ പറയുന്നു.
‘രണ്ടു വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് എല്ലാതരത്തിലും മാറേണ്ടതുണ്ട്. ഒരുപാട് കരുതലുകൾ എടുക്കേണ്ടതുണ്ട്. പണം പിരിക്കൽ മാത്രമല്ല ദുരിതാശ്വാസപ്രവർത്തനം എന്നു തിരിച്ചറിയേണ്ടതുണ്ട്,” മോഹൻലാൽ പറയുന്നു. തന്റെ ബ്ലോഗിലൂടെയാണ് താരം പ്രളയകേരളത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചിരിക്കുന്നത്.
“ഒരു വർഷം മുൻപ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാൻ സാധിക്കില്ല. വെയിൽ വന്ന് പരന്നു കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങൾ അഴിഞ്ഞു. വീടു തകർന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയിൽ തുടർന്നു. തൽക്കാലം നിർത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂർവ്വാധികം ഉഷാറായി തുടർന്നു. ഉയരങ്ങളിൽ കൂടുതൽ കൂടുതൽ തണ്ണീർത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാർ പതിവ് പഴിചാരലുകൾ പുനരാരംഭിച്ചു. കേരളം പഴയതുപോലെ ആയി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും ഓർമ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വർഷമായപ്പോൾ കൊടും മഴപെയ്തു.
മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയ നമുക്ക് മഴ എന്നു കേൾക്കുമ്പോൾ ഇപ്പോൾ പേടിയാണ്.എല്ലായിടത്തും വെള്ളം കയറുന്ന സ്ഥലമായി. കേരളം കാലാവസ്ഥ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കിൽ അത് നമ്മെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമായ കാര്യമാണ്,” മോഹൻലാൽ എഴുതുന്നു.
പ്രകൃതിദുരന്തങ്ങളെ ആർക്കും പൂർണ്ണമായി ചെറുക്കാൻ സാധിക്കില്ലയെങ്കിലും ആധുനിക ശാസ്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് അവയെ മുൻകൂട്ടിയറിയാനും ഒരുപാട് ഒരുക്കങ്ങൾ നടത്താനും സാധിക്കുമെന്നും മോഹൻലാൽ കുറിച്ചു. ഒറീസ്സ അതിനൊരു ഉദാഹരണമാണെന്നും മോഹൻലാൽ ചൂണ്ടികാട്ടി. “ഒറീസ്സയ്ക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? എന്നും ചോദിക്കുന്നു. മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാൻ ഓടുന്നതിനേക്കാൾ അതിനു മുന്പ് ആധുനിക ശാസ്ത്രസംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളിൽ നിന്ന് മനുഷ്യരെ മാറ്റാൻ നമുക്ക് സാധിക്കില്ലേ?” മോഹൻലാൽ ചോദിക്കുന്നു.
ബോഗ്ലിന്റെ പൂർണ്ണരൂപം മോഹൻലാലിന്റെ ശബ്ദത്തിൽ ഇവിടെ കേൾക്കാം:
Discussion about this post