ഡൽഹി: നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച കായിക ഉപദേശക സമിതിയിൽ നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും ചെസ് താരം വിശ്വനാഥൻ ആനന്ദും പുറത്ത്. ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, കെ. ശ്രീകാന്ത് തുടങ്ങിയവരെ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
മോദി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ 2015-ലാണ് കായിക മേഖലയുടെ ഉന്നമനത്തിനായി ഓൾ ഇന്ത്യ കൗൺസിൽ ഓഫ് സ്പോർട്സ് (എഐസിഎസ്) എന്ന പേരിൽ ഉപദേശക സമിതി രൂപീകരിച്ചത്. അന്ന് കായിക മന്ത്രിയായിരുന്ന സർബാനന്ദ സോനോബാളാണ് സമിതിയുടെ രൂപീകരണത്തിന് മുൻകൈ എടുത്തത്. 2015 മുതൽ ഇക്കഴിഞ്ഞ മേയ് വരെ നീണ്ട സമിതിയുടെ കാലയളവിലാണ് സച്ചിനും ആനന്ദും ഉൾപ്പെടെയുള്ളവർ സമിതിയിൽ അംഗങ്ങളായിരുന്നത്.
സച്ചിനെയും ആനന്ദിനെയും സമിതിയിൽ ഉൾപ്പെടുത്തിയെങ്കിലും സുപ്രധാന യോഗങ്ങളിൽനിന്ന് ഇരുവരും സ്ഥിരമായി പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് ഒഴിവാക്കിയതെന്നാണ് സൂചന. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും മറ്റു തിരക്കുകളുമായി ഇപ്പോഴും സജീവമാണ് സച്ചിൻ. ആനന്ദ് ആകട്ടെ ഇപ്പോഴും സജീവ ചെസ്സിലും നിതാന്ത സാന്നിധ്യമാണ്. ഇരുവരുടെയും തിരക്കു കൂടി പരിഗണിച്ചാണ് സമിതിയിൽനിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ഇരുവരെയും സമിതിയിൽ നിന്നു നീക്കിയതിനു പുറമെ 27 അംഗസമിതിയുടെ അംഗബലം 18 ആക്കി ചുരുക്കുകയും ചെയ്തു.
സച്ചിനും ആനന്ദിനും പുറമെ ബാഡ്മിന്റൻ പരിശീലൻ പുല്ലേല ഗോപീചന്ദ്, മുൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ എന്നിവരെയും സമിതിയിൽനിന്ന് ഒഴിവാക്കി. ടോക്കിയോ ഒളിംപിക്സ് അടുത്തുവരുന്ന സാഹചര്യത്തിൽ തിരക്കു പരിഗണിച്ചാണ് ഗോപീചന്ദിനെ ഒഴിവാക്കിയത്. അതേസമയം, ബൂട്ടിയയെ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.
ലിംബ റാം (അമ്പെയ്ത്ത്), പി.ടി. ഉഷ (അത്ലറ്റിക്സ്), ബച്ചേന്ദ്രി പാൽ (മൗണ്ടനീറിങ്), ദീപ മാലിക് (പാരാ – അത്ലീറ്റ്), അഞ്ജലി ഭഗവത് (ഷൂട്ടിങ്), റെനഡി സിങ് (ഫുട്ബോൾ), യോഗേശ്വർ ദത്ത് (ഗുസ്തി) എന്നിവരാണ് ഹർഭജൻ സിങ്, കെ. ശ്രീകാന്ത് തുടങ്ങിയവർക്കു പുറമെ പുതുതായി സമിതിയിൽ ഉൾപ്പെട്ടവർ.
Discussion about this post