ജമ്മുകശ്മീരിൽ, രോഷ്നി ആക്ട് നിലവിൽ വന്നത് 2001-ൽ ഫാറൂഖ് അബ്ദുള്ള സർക്കാരിന്റെ കാലത്താണ്.രണ്ട് ഉദ്ദേശങ്ങൾ ആയിരുന്നു ഈ നിയമം നടപ്പിലാക്കുമ്പോൾ പ്രധാനമായും സർക്കാരിന് ഉണ്ടായിരുന്നത്.ഒന്ന്, ജമ്മു കാശ്മീർ സർക്കാരിന്റെ അധീനതയിലുള്ള ഭൂമി ജനങ്ങൾക്ക് കൈമാറുക.അതും വെറുതെയല്ല, സർക്കാർ നിശ്ചയിക്കുന്ന ഭൂമിവിലയ്ക്ക് കൈമാറുക.
രണ്ടാമത്തെ ലക്ഷ്യം മതിയായ ധനസമാഹരണമായിരുന്നു.20 ലക്ഷം കനാൽ ഭൂമി വിറ്റഴിച്ചു കൊണ്ട് 25,000 കോടി രൂപ നേടുക എന്നതായിരുന്നു ജമ്മുകശ്മീർ സർക്കാരിന്റെ പ്രധാന ലക്ഷ്യം.ഒരേക്കർ ഭൂമിയുടെ എട്ടിൽ ഒരു ഭാഗത്തിനെയാണ് കനാൽ എന്ന് പറയുന്നത്. സമയപരിധി 1990 ആക്കി നിജപ്പെടുത്തി സർക്കാർ നടപടികൾ ആരംഭിച്ചു.
സർക്കാർ സ്ഥലങ്ങൾ, താല്പര്യമുള്ളവർക്ക് വിറ്റ് സമാഹരിക്കുന്ന ധനം മുഴുവൻ ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടിയായിരുന്നു വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നത്.അതിനാൽ ഈ നിയമം വെളിച്ചം എന്നർത്ഥമുള്ള “രോഷ്നി” നിയമം എന്നറിയപ്പെട്ടു. സർക്കാർ നിർണ്ണയിച്ച മാർക്കറ്റ് വില കൊടുത്ത് നിരവധിപേർ ഭൂമി സ്വന്തമാക്കി.
പ്രഥമദൃഷ്ട്യാ നിരുപദ്രവകരമെന്ന് തോന്നുന്ന ഈ നടപടി, വാസ്തവത്തിൽ വളരെ വലിയൊരു പദ്ധതിയുടെ വിജയകരമായ ആവിഷ്കരണം തന്നെയായിരുന്നു. കശ്മീരിൽ ഭീകരവാദികൾക്കും വിധ്വംസക പ്രവർത്തകർക്കും പാകിസ്ഥാനും വ്യക്തമായ മേൽക്കൈ ലഭിക്കാൻ ഏറ്റവും വലിയ തടസ്സം അവിടെയുള്ള ഹിന്ദു ജനതയായിരുന്നു. ഏതുവിധേനയും അവരെ ഒഴിവാക്കേണ്ടത് പാകിസ്ഥാന്റെയും കശ്മീരി നിയമ ഭരണ സംവിധാനങ്ങളിൽ അടക്കം നുഴഞ്ഞു കയറിയിരുന്ന സ്ലീപ്പർ സെല്ലുകളുടേയും ആവശ്യമായിരുന്നു. സാധാരണ, ഇത്തരമൊരു ജിഹാദിന് അവർ അവലംബിക്കുന്ന രീതിയായ സായുധമായ ആക്രമണം തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ അവർ പരീക്ഷിച്ചിരുന്നു.
കാശ്മീരിൽ ഹിന്ദു സാന്നിധ്യം ഉണ്ടായാൽ പാകിസ്ഥാനിന്റെ താൽപര്യങ്ങൾ നടക്കില്ലായിരുന്നു. മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന ഒരു മുസ്ലീം യാഥാസ്ഥിതിക സംഘടന പാകിസ്ഥാനോട് വളരെ കൂറുള്ളവരായിരുന്നു. പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ സിയ ഉൾ ഹഖിന്റെ തലച്ചോറിൽ രൂപം കൊണ്ട ആശയമായിരുന്നു കശ്മീർ താഴ്വരയുടെ സ്വാതന്ത്ര്യവും ഇസ്ലാമിക മേൽക്കോയ്മയും.1988-ൽ, ഒരു വിമാനാപകടത്തിൽ അയാൾ കൊല്ലപ്പെട്ടുവെങ്കിലും അയാളുടെ ആശയങ്ങളുടെ മുട്ടവിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തുവന്നിരുന്നു. അവരാണ് ഈ അജണ്ട നടപ്പിലാക്കിയത്.ഇതിന്റെ ഫലമായാണ് ലക്ഷക്കണക്കിന് കാശ്മീരി ഹിന്ദുക്കൾ, പ്രധാനമായും ബ്രാഹ്മണർ താഴ്വര വിട്ട് ജീവനും കൊണ്ട് ഓടിയത്.ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എണ്ണമറ്റ കശ്മീരി പൗരന്മാർക്ക് മണ്ണും പെണ്ണും നഷ്ടപ്പെട്ടിരുന്നു.
ചില ഭാഗങ്ങൾ പിടിച്ചടക്കാൻ സാധിച്ചുവെങ്കിലും, കാശ്മീരത്തിലെ ചിലഭാഗങ്ങളിൽ ഹിന്ദുക്കൾക്ക് വ്യക്തമായ മുൻതൂക്കം അപ്പോഴും ഉണ്ടായിരുന്നു.
ഇതിനെതിരെ അതി ബുദ്ധിമാന്മാരായ ആരുടെയൊക്കെയോ തലയിൽ രൂപം കൊണ്ടതാണ് രോഷ്നി നിയമമെന്ന സമീൻ(ഭൂമി) ജിഹാദ്!. തികച്ചും ന്യായം എന്ന് തോന്നിക്കുന്ന നിയമത്തിന്റെ വഴിയിലൂടെ നിശബ്ദമായി തങ്ങൾക്കു താല്പര്യമുള്ളവരെ, തങ്ങളുടെ താത്പര്യങ്ങൾ നടപ്പിലാക്കാനായി ജമ്മുകാശ്മീരിലെ തന്ത്രപ്രധാന മേഖലകളിൽ അധിവസിപ്പിക്കുക എന്നതായിരുന്നു പദ്ധതി.അങ്ങനെ, പാക്കിസ്ഥാനിൽ നിന്നുള്ള ഭീകര സഹായത്തോടെ ജമ്മുകാശ്മീരിന്റെ ജനസംഖ്യ ഭൂപടം മാറ്റുന്നതിനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങി.പിഴക്കാത്ത ലക്ഷ്യമുള്ള ചിലരുടെ തലച്ചോറിൽ അതിനു വേണ്ട നിയമാനുസൃത പദ്ധതികൾ രൂപം കൊണ്ടു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മു ആയിരുന്നു അവരുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.
അങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് മാത്രം വ്യക്തമായ മുൻതൂക്കം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി രോഷ്നി നിയമം നടപ്പിലാക്കപ്പെട്ടു. ആയിരക്കണക്കിന് ഏക്കർ ഭൂമി നിസ്സാരമായ തുകയ്ക്ക് അനർഹരായ വ്യക്തികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഈ പദ്ധതിയുടെ ഗുണം പറ്റിയവരിൽ അന്നത്തെ മന്ത്രി സഭയിലെ പല പ്രധാന മന്ത്രിമാരും, സാമുദായിക നേതാക്കളും, മന്ത്രിമാരും രാഷ്ട്രീയക്കാരും, പോലീസ് ഓഫീസർമാരും സർക്കാർ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
കെട്ടഴിച്ചു കൊടുക്കപ്പെട്ട നിയമത്തിന്റെ പിൻബലത്തിൽ, മുപ്പതിനായിരം പേർ കാശ്മീരിൽ ഭൂമി വാങ്ങി താമസമാക്കിയെന്ന് പിൽക്കാലത്തെ കണക്കുകൾ പറയുന്നു.ഏതു മതസ്ഥർക്കും ഭൂമി വാങ്ങാമെന്ന വ്യവസ്ഥയിൽ തുടങ്ങിയ നിയമം, കൈമാറ്റത്തിൽ ഒരിക്കലും ആ കണക്കോ അനുപാതമോ പാലിച്ചിരുന്നില്ല.ഹിന്ദുക്കൾ നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടതിനാൽ മുസ്ലിം ഭൂരിപക്ഷ മേഖലയായ തീർന്ന കാശ്മീരിൽ അയ്യായിരം പേർ കുടിയേറിപ്പാർത്തപ്പോൾ, ഹിന്ദു ഭൂരിപക്ഷ മേഖലയായിരുന്ന ജമ്മുവിൽ മാത്രം 25,000 പേരാണ് രോഷ്നി നിയമത്തിന്റെ ബലത്തിൽ ഭൂമി വാങ്ങി താമസമുറപ്പിച്ചത്. കശ്മീരിലെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കാൻ ശക്തിയുള്ളതായിരുന്നു ആ കുടിയേറ്റം.
ജമ്മുവിൽ കുടിയേറിയ ഇരുപത്തിഅയ്യായിരം പേരിൽ, 90 ശതമാനം മുസ്ലിങ്ങളാണ് എന്ന സത്യം വെളിപ്പെടുമ്പോൾ മാത്രമേ, ഈ ഒരു പദ്ധതി നടപ്പിലാക്കാൻ എടുത്തോ ഗൂഢാലോചന എത്രത്തോളം കാര്യക്ഷമവും ഫലപ്രദവും ആയിരുന്നുവെന്ന് മനസ്സിലാകൂ.
ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാക്കാനുള്ള ഗൂഢാലോചന ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു. പിന്നീട് വന്ന പല മത, മതേതര സർക്കാരുകളും ഈ നിശബ്ദവും നിയമവിധേയമായ പിടിച്ചടക്കലിന് ഓശാന പാടി.2005-ൽ, പദ്ധതിക്ക് നിശബ്ദമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഭൂമി സ്വന്തമാക്കാനുള്ള കട്ടോഫ് വർഷം 2004 ആക്കി ഉയർത്തി. കുടിയേറ്റക്കാർക്കും മത രാഷ്ട്ര സ്ഥാപനം സ്വപ്നം കണ്ട് നടക്കുന്നവർക്കും വീണു കിട്ടിയ അവസരം നന്നായി ഉപയോഗിക്കാൻ അറിയാമായിരുന്നു. ഹൈന്ദവരുടെ ക്ഷമയെയും സഹനത്തെയും നോക്കുകുത്തികളാക്കിക്കൊണ്ട് കനാലിന് 100 രൂപ മാത്രം ആധാരം ചമയ്ക്കാനുള്ള ഡോക്യുമെന്റേഷൻ വാങ്ങി പതിച്ചു നൽകപ്പെട്ടു.
2011-ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ജമ്മുവിൽ മാത്രം മൂന്ന് ശതമാനം ഹിന്ദു ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. അതേസമയം മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനം വർദ്ധിച്ചു എന്നും വ്യക്തമാണ്. പിന്നെയും എട്ടോളം വർഷങ്ങൾ നിയമം സജീവമായി നില നിന്നിരുന്നതിനാൽ, രോഷ്നി നിയമത്തിന്റെ യഥാർത്ഥ പ്രഹരശേഷി എത്രയായിരുന്നുവെന്ന് തിരിച്ചറിയാൻ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് വരെ കാത്തിരിക്കണം.
ഭൂമി സ്വന്തമാക്കാനുള്ള കട്ട് ഓഫ് വർഷം പിന്നെയും ഉയർത്തി 2007 ആക്കപ്പെട്ടു. എന്നാൽ, സ്ഥിതിഗതികൾ മാറിമറിഞ്ഞത് അങ്കുർ ശർമയെന്ന കശ്മീരി അഭിഭാഷകൻ ഇതിനെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോഴാണ്. ഇജ്ജത്ത് ജമ്മു (ഇസ്സത് അഥവാ അഭിമാനം) എന്ന എൻ.ജി.ഒ സ്ഥാപിച്ച അങ്കൂർ ശർമ, ഈ നയത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. 2014-ൽ,റോഷ്നി നിയമത്തിന്റെ ഉള്ളുകള്ളികൾ പുറത്ത് കൊണ്ടുവരാൻ അങ്കുർ ഹൈക്കോടതിയിൽ നിയമ യുദ്ധമാരംഭിച്ചു. നവംബർ 20-ന്, സമീൻ ജിഹാദ് അവസാനിപ്പിക്കാനുള്ള നിയമ നടപടികളെടുക്കാൻ ശർമ കശ്മീർ ഗവർണർക്ക് അപേക്ഷ നൽകി. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ മുസ്ലിം ഭൂരിപക്ഷം വരുത്താനുള്ള ഇസ്ലാമിക-ഫാസിസ്റ്റ് അജണ്ടയ്ക്ക് കുന്തമുന ഒരുക്കുന്നുവെന്ന് മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്ക്കെതിരെ അങ്കുർ ശർമ ആഞ്ഞടിച്ചു.
കണക്കുകളും ഫയലുകളും മാന്തിയെടുക്കാൻ തുനിഞ്ഞിറങ്ങിയ അങ്കൂർ ശർമ ഒടുവിൽ ലക്ഷ്യം കണ്ടു. കഴിഞ്ഞ 30-35 വർഷത്തിനിടയിൽ, ജമ്മുവിലെയും കാശ്മീരിലെയും ഭൂരിഭാഗം വനഭൂമിയും, സർക്കാർ അധീനതയിലുള്ള ഏതാണ്ട് 50 ലക്ഷം കനാൽ ഭൂമി, (സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ ആറു ലക്ഷത്തി ഇരുപത്തിഅയ്യായിരം ഏക്കർ ഭൂമി) വ്യക്തികൾക്കും മുസ്ലിം മത സംഘടനകൾക്കും പതിച്ചു നൽകിയ രേഖകൾ കണ്ടെടുത്ത ശർമ അതെല്ലാം കൂടി വാരിക്കൂട്ടി കോടതിയുടെ മുന്നിലേക്കിട്ടു കൊടുത്തു. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ശർമ അഭ്യർത്ഥിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി സമർപ്പിച്ച റിപ്പോർട്ടിൽ, തവി നദിക്കു ചുറ്റും അനധികൃതമായി വളച്ചുകെട്ടി കയ്യേറിയ ഭൂമിക്ക് പോലും രേഖയുള്ളതായി പറയുന്നു.
മിടുക്കന്മാരായ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ, ഗുൽമാർഗിലെ ഭൂമി നിയമാനുസൃതമായ അവകാശികൾക്കല്ല നൽകിയതെന്ന് കണ്ടെത്തി.2009-ൽ സ്റ്റേറ്റ് വിജിലൻസ് ഓർഗനൈസേഷൻ, നിയമാനുസൃതമല്ലാത്ത ഭൂമികൈമാറ്റം നടത്തിയതിന് നിരവധി സർക്കാർ ഉദ്യോഗസ്ഥർ ക്കെതിരെ കേസെടുത്ത പശ്ചാത്തലം തൊട്ട് അന്വേഷണം തുടങ്ങി.റോഷ്നി നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഭൂമി കൈമാറിയതിൻറെ രേഖകളും ജമ്മുകശ്മീർ സർക്കാരിന് തിരിച്ചടിയായി.2014-ൽ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പ്രകാരം, ലക്ഷ്യമിട്ട 25,000 കോടി പോയിട്ട് 250 കോടി പോലും സർക്കാരിലേക്ക് എത്തിയിട്ടില്ലെന്ന കണ്ടെത്തൽ ജമ്മുകശ്മീർ സർക്കാരിന്റെ സകല പ്രതിരോധങ്ങളും പൊളിച്ചടുക്കി. ക്രമാനുഗതമല്ലാതെ ഭൂമി വില കൂട്ടിയതും കുറച്ചതും, സ്റ്റാൻഡിങ് കമ്മിറ്റി നിശ്ചയിച്ച വിലനിലവാരം ഉണ്ടായിട്ടും ഭൂമി വിലയിലെ ക്രമക്കേടുകളുമെല്ലാം കണ്ടപ്പോൾ സി.എ.ജി, സർക്കാരിന്റെ മുഖമടച്ചാട്ടി.കാരണം, കണക്കിൽ പെട്ടതും പെടാത്തതുമായ ഭൂമി മുഴുവൻ വിറ്റിട്ടും സർക്കാർ ഖജനാവിൽ കിട്ടിയത് ആകെ 76 കോടിയായിരുന്നു.! ലാഭമുണ്ടാക്കിയത് മുഴുവൻ രാഷ്ട്രീയക്കാരും തല്പര കക്ഷികളുമാണെന്ന് സി.എ.ജി തുറന്നടിച്ചു.
പ്രിൻസിപ്പൽ അക്കൗണ്ടന്റ് ഓഡിറ്റർ ജനറൽ ഈ കണ്ടെത്തലുകൾ മുഴുവൻ നേരെ സ്റ്റേറ്റ് വിജിലൻസ് ഓർഗനൈസേഷന് അയച്ചു. ദ്രുതഗതിയിൽ അന്വേഷണ ആരംഭിച്ച വിജിലൻസ്, 2015 മാർച്ച്-ൽ അഞ്ചു കേസുകളിൽ അന്വേഷണം പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതും, 24 സർക്കാർ ഉദ്യോഗസ്ഥർ അകത്തു പോകും എന്ന് ഉറപ്പായി.ആ കേസ് ഇപ്പോഴും പുരോഗമിക്കുന്നു.
റോഷ്നി നിയമം ജമ്മുകശ്മീരിലെ മത ഭൂപടം മാറ്റി വരയ്ക്കാനും, മുഫ്തി, അബ്ദുള്ള, കോൺഗ്രസ്സ് കുടുംബങ്ങളുടെ അഴിമതിയ്ക്കും മാത്രമാണ് ഉപകരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്, 2018-ൽ രോഷ്നി നിയമം നിർത്തലാക്കി. ജമ്മുകശ്മീർ ഹൈക്കോടതി കൈമാറിയ സകല ഭൂമി ഇടപാടുകളും പരിശോധിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
അർഹതയുള്ള, വേദനയനുഭവിക്കുന്ന ചിലർ അപ്പോഴും ബാക്കിയാണ്.ഗുജ്ജറുകൾ, ബക്രവാലകൾ എന്നീ നാടോടികളാണ് അവരിൽ പ്രധാനം.കമ്പിളി വ്യാപാരം നടത്തിയും, ആട് മേച്ചും, പാല് വിറ്റും ഉപജീവനം കഴിക്കുന്ന സാധുക്കൾ. നീതി വാങ്ങിക്കൊടുക്കാൻ കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ തന്നെ മുറവിളി കൂട്ടിയ ആസിഫയുടെ ഗോത്രക്കാരാണ് യഥാർത്ഥത്തിൽ ഈ നിയമത്തിൻറെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നവർ.
കാർഗിലിൽ നുഴഞ്ഞു കയറ്റത്തെ കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ആദ്യ വിവരം നൽകിയ ഈ വർഗ്ഗക്കാർ ജിഹാദികൾക്ക് അനഭിമതരായതിനാലും, മുഫ്തി, അബ്ദുള്ള കുടുംബങ്ങളിൽ പിടിപാടില്ലാത്തവരായതിനാലും,
സ്വാധീനമുള്ളവരും പിടിപാടുള്ളവരും
സർക്കാർ പദ്ധതികളിലൂടെ അനർഹമായത് സ്വന്തമാക്കിയപ്പോൾ, അർഹമായത് നഷ്ടപ്പെട്ട വെറും സാധാരണ പൗരന്മാരായി ഇന്നും ജീവിക്കുന്നു.
ജമ്മുകാശ്മീരിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയായ രോഷ്നി നിയമം മാറിയതോടൊപ്പം വളരെ വലിയൊരു സാമുദായിക വിപത്തും കശ്മീരിൻറെ മണ്ണിൽ കുഴിച്ചിട്ടിട്ടുണ്ട്.
ജമ്മു നഗരത്തിൽ മാത്രം കയ്യേറിയ ഭൂമികളിൽ, നൂറിലധികം പള്ളികളും പണിതുയർത്തപ്പെട്ടിട്ടുണ്ട്. തിരിച്ചുപിടിക്കാനുള്ള കോടതി വിധിയുണ്ടായാൽ, ആ ഭൂമിയിൽ നടപ്പിലാക്കേണ്ട ന്യായത്തിനു മുന്നിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ആ പള്ളികൾ നില കൊള്ളും.
Discussion about this post