കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചു. വിമാനത്തിലെ 270 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിട്ടേക്കുമെന്നാണ് സൂചന.
മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണ് യു കെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയായിരുന്നു.
എന്നാൽ ഇയാളുടെ സ്രവപരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.
യു കെ പൗരന് രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. ഇയാൾ മൂന്നാറിൽ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കും. അങ്ങേയറ്റം അപകടകരമായ ഇത്തരമൊരു സാഹചര്യമുണ്ടാകാൻ ഇടയായതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Discussion about this post