ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പാസാക്കി.
പ്രതിഷേധസമരങ്ങളിലോ മറ്റോ അക്രമികളില്‍ നിന്ന് പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ അത് തടയുന്നതിന് കര്‍ശനമായ നിയമം ഉണ്ടാക്കണമെന്ന് സുപ്രിംകോടതി 2011-ല്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ നേരത്തേ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും സിഎഎ വിരുദ്ധ ഹോര്‍ഡിങ് വിഷയം പരിഗണിച്ചപ്പോള്‍ ഏത് നിയമത്തിന് കീഴിലാണ് ഇത്തരം നടപടികളെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അത് പിന്നീട് നിയമമായി മാറുമെന്നും യുപി മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ സിദ്ധാര്‍ത്ഥ് നാഥ് സിങ് വ്യക്തമാക്കി.
സ്വത്ത് വീണ്ടെടുക്കല്‍ ഓര്‍ഡിനന്‍സിനു പുറമെ, അലഹബാദ് ഹൈക്കോടതിയില്‍ മള്‍ട്ടിസ്റ്റോര്‍ പാര്‍ക്കിങ്, കോടതികളില്‍ ത്രിതല സെക്യൂരിറ്റി ക്രമീകരണം, പോലിസ് ലൈനുകള്‍, ബാരക്കുകള്‍, പോലിസ് സ്റ്റേഷനുകള്‍, അഗ്നിശമനസേന എന്നിവയുടെ നിര്‍മാണത്തില്‍ ഏകീകരണം എന്നിവയ്ക്കും സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കി.
Discussion about this post