തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ എല്ലാ മേഖലയും കൂടുതൽ ജാഗ്രതയും നിയന്ത്രണവും നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് പരീക്ഷകൾ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവർത്തിപ്പിക്കാനുമുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യം ഗുരുതരമായ സ്ഥിതിയിലായതിനാൽ സർവകലാശാലകളിലേതടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതാണ്. അതനുസരിച്ച് കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സി ബി എസ് ഇ പരീക്ഷകളടക്കം മാറ്റി. എന്നിട്ടും പരീക്ഷകൾ നടത്തിയേ അടങ്ങൂ എന്ന വാശി സർക്കാരിനെന്തിനാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നതാണ്. സർക്കാർ അതും ചെവിക്കൊണ്ടിട്ടില്ല. ബാറുകൾ അടച്ചാൽ വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യമൊഴുകുമെന്നുമുള്ള വാദം ബാലിശമാണ്. രോഗവ്യാപനം തടയുന്നതിൽ ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകമാണെന്നാണ് വിദഗ്ധാഭിപ്രായം. ആ നിലയ്ക്ക് കൂടുതൽ ആളുകൾ ഒത്തുചേരുന്ന ഒരു സാഹചര്യവും ഉണ്ടാകാൻ പാടില്ലന്നാണ് നിർദ്ദേശം.
ബാറുകളിലും ഔട്ട് ലെറ്റുകളിലും ഉണ്ടാകുന്ന തിരക്കും ക്യൂവും കൊറോണ പ്രതിരോധത്തിന് ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും തകർക്കുന്നതാണ്. സർക്കാരിന് വരുമാനമുണ്ടാക്കാനായി ജനങ്ങളുടെ ജീവൻ പന്താടുന്ന സമീപനമാണ് സർക്കാരിന്റെത്. അതിനാൽ അടിയന്തിരമായി സർക്കാർ തീരുമാനം പുനപ്പരിശോധിച്ച് എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടാനും സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post