മലപ്പുറം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന വിലക്ക് അവഗണിച്ച് വാർത്താസമ്മേളനം നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കള പൂട്ടിയ സാഹചര്യം വിശദീകരിക്കാൻ വാർത്താസമ്മേളനം നടത്തിയതിനാണ് വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് സുഹറ ബാബു ഉൾപ്പെടെ 10 പേർക്കെതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് കേസ് എടുത്തത്. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കെതിരെയും കേസുണ്ടാകുമെന്നാണ് സൂചന.
ഇടത് ഭരണത്തിൻ കീഴിലുള്ള പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ‘പാഥേയം‘ എന്ന പേരിൽ സമൂഹ അടുക്കള തുടങ്ങിയിരുന്നു. സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായാണ് പാഥേയം പ്രവർത്തിക്കുന്നതെന്നും ഇത് മറ്റ് പഞ്ചായത്തുകൾക്ക് പ്രയാസമുണ്ടാക്കുകയാണെന്നും കാട്ടി വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതോടെ ‘പാഥേയം’ അടുക്കള പൂട്ടി.
സംഭവങ്ങൾ വിശദീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങളും സിപിഎം ഏരിയ സെക്രട്ടറിയും വി.എ. കലീമുദ്ദീനും മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. ആരോപണങ്ങൾക്കു മറുപടി പറയാൻ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ളവർ പത്രസമ്മേളനം നടത്തുകയായിരുന്നു. 3 ദിവസം മുൻപ് നടന്ന വാർത്താസമ്മേളനം കോവിഡ് ജാഗ്രതാനിർദേശങ്ങൾ ലംഘിക്കുന്നതാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. 10 പേർ ചേർന്ന് വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണെന്നും കേസെടുക്കാൻ ഇത് കാരണമായെന്നും പെരുമ്പടപ്പ് പൊലീസ് വ്യക്തമാക്കി.
Discussion about this post