കോവിഡ് രോഗബാധ സൃഷ്ടിക്കുന്ന പ്രതിസന്ധി മൂലം പ്രവാസി മലയാളികളിൽ നല്ലൊരു വിഭാഗത്തിന് ജോലി നഷ്ടപ്പെടുമെന്ന് വിദഗ്ധർ. ഏതാണ്ട് അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടേക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.കേരളത്തിലെ പ്രവാസികളിൽ 90% ജോലി ചെയ്യുന്നത് ഗൾഫ് മേഖലയിലാണ്.രോഗബാധ മൂലം ഇവിടെ ഉണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിൽ വ്യക്തമായി പ്രതിഫലിക്കും.
ലോകത്തെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു കുലുക്കിയ കോവിഡ് രോഗബാധ ഗൾഫ് മേഖലയും സാരമായി ബാധിച്ചിട്ടുണ്ട്.സ്ഥാപനങ്ങളിലെ ജോലിക്കാരുടെ എണ്ണം ചുരുക്കിയും ശമ്പളം വെട്ടിക്കുറച്ചുമാണ് ഗൾഫിലെ സ്ഥാപനങ്ങൾ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്.നിതാഖാത്തും, സ്വദേശിവൽക്കരണവും മൂലം നേരത്തെ തന്നെ നിരവധി പ്രവാസികൾ നാട്ടിലേക്ക് പലപ്പോഴായി തിരിച്ചെത്തിയിട്ടുണ്ട്.എന്നാൽ, അതിലും വലിയ തിരിച്ചടിയായിരിക്കും കോവിഡ് മഹാമാരി ഗൾഫ് മേഖലയിൽ സൃഷ്ടിക്കുക.താളം തെറ്റിയിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുറമേ ആയിരിക്കും ഇവരെ പുനരധിവസിപ്പിക്കുക എന്ന കേരള സർക്കാരിന്റെ തലവേദന.












