വാഷിംഗ്ടണ്‍: അമേരിക്കയിൽ കൊറോണ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്നും വാർത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
പുതിയ കൊറോണ കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകളെന്നും ഈ കുറവ് നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. നമ്മള് തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 134,354 പേരുടെ ജീവന് നഷ്ടമായി. കൊറോണ പൂര്‍ണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ച 637,359 പേരില്‍ 28,529 പേര് മരിച്ചു. ബുധനാഴ്ച മാത്രം 2,459 മരണം റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലിയില്‍ മരണം 21,600 കവിഞ്ഞു. രോഗികള്‍ 165,155 ആയി. സ്പെയ്നില്‍ രോഗബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 18,812 ആയി വര്‍ധിച്ചു. ഫ്രാന്‍സിലും മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേര് മരിച്ചു. ആകെ മരണം 17,167 ആയി. ബ്രിട്ടണില്‍ മരണസംഖ്യ 13,000ത്തോളമായി.
Discussion about this post