ഒക്കലഹോമ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജൊ ബൈഡന് ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാവല്ലെന്നും ഇടതുപക്ഷത്തിന്റെ നിസ്സഹായനായ ഒരു കളിപ്പാവ മാത്രമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിലെ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ ജയിക്കുകയാണെങ്കില്‍ ഭരണം നടത്തുന്നത് അക്രമികളും കവര്‍ച്ചക്കാരും കൊള്ളിവെപ്പുകാരും ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു. 20ന് ഒക്ക്ലഹോമയില് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ട്രംപ്.
ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം.
പ്രസിഡന്റ് ഒബാമയും വൈസ് പ്രസിഡന്റ് ജൊ ബൈഡനും അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിന് ഉപയോഗിക്കേണ്ട സമ്പത്ത് വാരിക്കോരി വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനിയന്ത്രിതമായി ലഭിച്ചുകൊണ്ടിരുന്ന ഡോളര്‍ താന്‍ അധികാരത്തിലെത്തിയതോടെ നിര്‍ത്തല്‍ ചെയ്തത് വിദേശ രാജ്യങ്ങളെ തനിക്കെതിരെ തിരിയുന്നതിനും താന്‍ പ്രസിഡന്റ് ആകുന്നത് എങ്ങനെയെങ്കിലും തടയുന്നതിനും പ്രേരിപ്പിക്കുന്നത് നാം തിരിച്ചറിയണമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ ഈയിടെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങളെ ഡമോക്രാറ്റിക്ക് പാര്‍ട്ടി പിന്തുണച്ചത് രാജ്യത്ത് ക്രമസമാധാന നില തകരാറിലാണെന്ന് വരുത്തിത്തീര്ക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് മാസ്ക് ധരിക്കാതെ തെരുവില്‍ അഴിഞ്ഞാടിയതിനെ വിമര്‍ശിക്കാത്ത ഡമോക്രാറ്റിക്ക് പാര്‍ട്ടി ഒക്ക്ലഹോമയില് തന്റെ തെരഞ്ഞെടുപ്പ് റാലിയെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും കവര്‍ച്ച നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ ജാമ്യത്തില്‍ ഇറക്കുന്നതിന് പണം സംഭാവന ചെയ്തത് ബൈഡന്റെ സ്റ്റാഫ് അംഗങ്ങള്‍ ആയിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
Discussion about this post