അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ചൈനയ്ക്കെതിരെ അണിനിരക്കാൻ ലോകത്തുള്ള സകല രാഷ്ട്രങ്ങളും പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. ചൈനീസ് ഏകാധിപതി ഷീ ജിൻ പിംഗിന്റെ നയങ്ങൾ, അമേരിക്കൻ താൽപര്യത്തിനെന്നല്ല, അമേരിക്കയ്ക്കു തന്നെ എതിരാണെന്ന് തിരിച്ചറിയാൻ യുഎസ് പ്രതിരോധ വിദഗ്ധർ വൈകി.വാഷിംഗ്ടൺ മോസ്കോയിലും കേന്ദ്രീകരിച്ചുള്ള നയതന്ത്രജ്ഞരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ടു മാസത്തിൽ അഞ്ചാമത്തെ തവണയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പരമാധികാരി വ്ലാദിമിർ പുടിനെ ഫോണിൽ ബന്ധപ്പെടുന്നത്.സോവിയറ്റ് യൂണിയന്റെ കാലം മുതൽ ചൈനയെക്കാൾ വലിയ നിത്യ ശത്രുവായി റഷ്യയെ കണക്കാക്കുന്നവരും, ഈ അവസരം മുതലാക്കി പ്രതിപക്ഷവും ഡൊണാൾഡ് ട്രംപിനെതിരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് ഉറപ്പാണ്. റഷ്യയുടെ നിലപാട് അനുസരിച്ചിരിക്കും, വരാൻപോകുന്ന ശീത യുദ്ധത്തിൽ അമേരിക്കയുടെയും ചൈനയുടെയും വിജയസാധ്യത.ഒരു രാജ്യത്തിനെതിരെയുള്ള അമേരിക്കയുടെ ഏത് ഉപരോധവും വ്യർത്ഥമാക്കാൻ റഷ്യയ്ക്ക് കഴിവുണ്ട്. ഇറാനുമായുള്ള ബന്ധം, ആഗോള എണ്ണ വ്യാപാരം, സൈനിക വിന്യാസം എന്നീ മൂന്നു കാര്യങ്ങളിലും മർമ്മപ്രധാനമായ പങ്കു വഹിക്കുന്ന പുടിന്റെ പിന്തുണയില്ലാതെ ട്രംപിന് ഇതിൽ ജയിക്കാനാവില്ല. നിതാന്ത വൈര്യം മറന്ന് കൈകോർത്താൽ മാത്രമേ യു.എസിന് ചൈനയെന്ന വ്യാളിയുടെ മർമ്മം ഭേദിക്കാനാവൂ.
അഞ്ചു ദശാബ്ദങ്ങൾക്ക് മുമ്പ്, 1971 ജൂലൈയിൽ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹെൻട്രി കിസ്സിങ്ങർ അതീവരഹസ്യമായി ചൈന സന്ദർശിച്ചിരുന്നു.രണ്ട് ദശാബ്ദങ്ങളായി താറുമാറായി കിടക്കുന്ന ചൈന യു എസ് ബന്ധം പുനഃസ്ഥാപിക്കാനുള്ള രഹസ്യ ദൗത്യവുമായാണ് കിസ്സിങ്ങർ ചൈന സന്ദർശിച്ചത്. ഫെബ്രുവരി 21, 1972-ൽ, പ്രസിഡണ്ടുമായി എയർഫോഴ്സ് വൺ ബെയ്ജിങ്ങിൽ പറന്നിറങ്ങി.റിച്ചാർഡ് നിക്സന്റെ ചൈന സന്ദർശനം, അക്ഷരാർത്ഥത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞു.തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധി എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന റിച്ചാർഡ് നിക്‌സൺ, തന്റെ ചൈനീസ് സന്ദർശനത്തെ ന്യായീകരിച്ചത്,
ശീതയുദ്ധം നടക്കുന്ന സോവിയറ്റ് യൂണിയനെക്കാൾ ഒരു പടി മുന്നിൽ നിൽക്കേണ്ട ചൈനയുമായുള്ള നയതന്ത്രബന്ധത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ്. ശീതയുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന യു.എസ് ജനതയ്ക്ക്, ആ ആവശ്യം ന്യായമായി തോന്നുകയും ചെയ്തു.ഇന്ന് കാലം തിരിഞ്ഞിരിക്കുന്നു, ചൈനയ്ക്കെതിരെ യുള്ള ശീത യുദ്ധത്തിന്റെ സഹായദൂതുമായി അതേ സോവിയറ്റ് മണ്ണിൽ അമേരിക്ക എത്തേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചൈനയെ കണ്ണടച്ചു വിശ്വസിക്കുന്ന അവസാനിപ്പിച്ചുവെന്ന് പറഞ്ഞ യുഎസ് സ്റ്റേറ്റ് സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ മെരുക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും ഇന്ന് പരസ്യപ്രഖ്യാപനം നടത്തി. നിതാന്ത വൈരികളായ സോവിയറ്റ് യൂണിയനെതിരെ 1980കളിലെ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് റീഗൻ ഉപയോഗിച്ചിരുന്ന നയം ” വിശ്വസിക്കുക, പക്ഷേ സംശയനിവൃത്തി വരുത്തുക” എന്നതായിരുന്നു. എന്നാൽ, ചൈനയെ ഉദ്ദേശിച്ചു കൊണ്ടുള്ള രൂക്ഷമായ തന്റെ പ്രസ്താവനയിൽ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത് “അവിശ്വസിക്കുക, വിശ്വസിച്ചു കൊണ്ട് സംശയനിവൃത്തി വരുത്തുക” എന്നതാണ്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റിച്ചാർഡ് ബ്രിയാൻ, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ് റേ, അറ്റോർണി ജനറൽ വില്ല്യം ബാർ എന്നിവരും രൂക്ഷമായ പ്രസ്താവനകളുമായി ചൈനയ്ക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇത് സൂചിപ്പിക്കുന്നത് യു.എസിന്റെ ശീത യുദ്ധത്തിനുള്ള പരസ്യ പ്രഖ്യാപനമാണ്.
ഒരു ശീതയുദ്ധത്തിന്റെ അവസാനം കുറിക്കാൻ വേണ്ടി ചൈന-യുഎസ് ഒന്നായപ്പോൾ, അതിനു വില കൊടുക്കേണ്ടി വന്നത് ഇന്ത്യയായിരുന്നു.യു.എസ്-ചൈന ബന്ധത്തിന് മധ്യവർത്തികളായി പ്രവർത്തിച്ചിരുന്നത്, ഇരു രാജ്യങ്ങളുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന പാകിസ്ഥാൻ ആണ്.അതിന്റെ പാർശ്വഫലമായി പാക് താല്പര്യങ്ങൾ സംരക്ഷിക്കാൻ യു.എസ് ശ്രമിച്ചത് ഈ അവസ്ഥയിൽ സ്മരണീയമാണ്.1971 ജൂലൈ മാസത്തിലെ കിസിങ്ങറിന്റെ ചൈന സന്ദർശനത്തിന് ശേഷം, അതേവർഷം നടന്ന ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ, യു.എസ്.എസ് ട്രിപ്പോളി, യു.എസ്.എസ് കിംഗ്, യു.എസ്.എസ് ഡിക്കേറ്റർ, യു.എസ്.എസ് പാഴ്‌സൻസ്, യു.എസ്.എസ് ബോസെൽ, യു.എസ്.എസ് ഓർലോക്ക്, യു.എസ്.എസ് മക്കെൻ, യു.എസ്.എസ് ആൻഡേഴ്‌സൺ, യു.എസ്.എസ് വൈറ്റ് പ്ലെയിൻസ് എന്നിവയെ നയിച്ചു കൊണ്ട് വിശ്വവിഖ്യാതമായ ഏഴാം കപ്പൽ പട, അന്നത്തെ ടാസ്ക് ഫോഴ്സ് 74 -ലെ ആണവ വിമാനവാഹിനി ആയ യു.എസ്.എസ് എന്റർപ്രൈസസ് ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങിയത് യുഎസ്-ചൈന താൽപര്യങ്ങൾക്ക് ചരട് വലിക്കുന്ന പാകിസ്ഥാന്റെ താൽപര്യാർത്ഥം തന്നെയാണ്.ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സുഹൃത്തായ റഷ്യയുടെ സമയോചിതമായ നാവിക വിന്യാസം കാരണം മാത്രം ഒഴിഞ്ഞു പോയ ഒരു വിപത്തായിരുന്നു അത്. പുതിയതായി നിലവിൽ വരുന്ന സഖ്യങ്ങൾ ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു എന്നത്, അത്യന്തം ചിന്തനീയമായ ഒരു വിഷയം തന്നെയാണ്.
ഇന്ത്യയുടെ വ്യാപാര പങ്കാളിയാണ് യുഎസ്.പക്ഷേ, ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും വലിയ, സർവ്വോപരി വിശ്വസ്തനായ ബന്ധുവാണ് റഷ്യ.ഒരുപാട് നിർണായക ഘട്ടങ്ങളിൽ നമ്മെ കൈവിടാഞ്ഞ ഇന്ത്യയുടെ ഏറ്റവും ഉറ്റസുഹൃത്ത്.ഇവർ തമ്മിൽ ശക്തമായ ഒരു സഖ്യം ഉണ്ടാവുകയാണെങ്കിൽ, അതിർവരമ്പുകൾ കാത്തു സൂക്ഷിക്കുന്ന നയതന്ത്രബന്ധത്തിൽ ഊന്നിയുള്ള ഇന്ത്യയുടെ വിദേശനയം തന്നെയാണ് ഏറ്റവും അഭികാമ്യം.യുഎസ്-റഷ്യ സംഘർഷ മേഖലകളായ മധ്യപൗരസ്ത്യ മേഖലയിലെ ഇവരുടെ താൽപര്യങ്ങളിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞു നിൽക്കും.ആഗോള വ്യവസ്ഥിതിയുടെ പുന ക്രമീകരണങ്ങളിൽ, ഇന്ത്യ ഒരു സഖ്യത്തിന്റെയും ഭാഗമാവില്ല എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രഖ്യാപിച്ചത് അതിന്റെ സൂചനയാണ്.
Discussion about this post