ഡൽഹി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എൻ ഐ എ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യൽ രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കള്ളക്കടത്ത് കേസിൽ ജലീലിന്റെ മൊഴി രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖുറാൻ വിതരണത്തിന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് ദേശീയ അന്വേഷണ ഏജൻസി ജലീലിനെ ചോദ്യം ചെയ്യുന്നത്. കേസിൽ ജലീലിനെ എൻഫോഴ്സ്മെന്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ജലീലിനുള്ള ബന്ധം ദേശീയ ഏജൻസികൾ അന്വേഷിക്കുകയാണ്. ഖുറാൻ കടത്തിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചും ഇഡി മൊഴിയെടുത്തിരുന്നു. വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ ആദ്യമായാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും യു.എ.ഇ. സന്ദർശിക്കുമെന്നും എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും തുടരുന്നത്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ സമരം തുടരുകയാണ്. വിഷയത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
Discussion about this post