ഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചു പൂട്ടിയ രാജ്യത്തെ സ്കൂളുകള്‍ തുറക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം, അറ്റന്‍ഡന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങളാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ നല്‍കിയിരിക്കുന്നത്. മാതാപിതാക്കളുടെ രേഖാമൂലമുള്ള ഉറപ്പില്‍ മാത്രമായിരിക്കണം കുട്ടികള്‍ സ്കൂളില്‍ എത്തേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
തിരക്കൊഴിവാക്കി ക്ലാസുകള്‍ ക്രമീകരിക്കണം. ഇരിപ്പിടങ്ങള്‍ക്ക് കൃത്യമായ അകലം ഉറപ്പാക്കണം. കുട്ടികളും അദ്ധ്യാപകരും സ്കൂള്‍ ജീവനക്കാരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സ്കൂളുകളില്‍ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്. സ്കൂള്‍ തുറന്ന് രണ്ട് മൂന്ന് ആഴ്ച പരീക്ഷകള്‍ നടത്തരുത്. വീട്ടിലിരുന്ന് പഠിക്കുന്നവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നല്‍കാം. സ്കൂളില്‍ അടിയന്തിര വൈദ്യസഹായം വേണ്ടി വന്നാല്‍ ആവശ്യമായ സൗകര്യം ഒരുക്കണം. നഴ്സ്, ഡോക്ടര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും മെഡിക്കല്‍ പരിശോധന നടത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകള്‍, ഇടവേളകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിശദീകരിച്ച് നല്‍കണം. സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും രണ്ട്, മൂന്ന് ആഴ്ചകള്‍ വരെ പരീക്ഷ, അസെയ്ന്‍മെന്റ് അടക്കമുള്ളവ നല്കാന് പാടില്ലെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Discussion about this post