തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരം ശക്തിപ്പെടുത്താൻ ബിജെപി. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിൻ്റെ ഓഫീസിന് രാജ്യദ്രോഹകേസിൽ പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
സ്വപ്ന എൻഫോഴ്സ്മെന്റിന് നൽകിയ മൊഴി പുറത്തുവന്നതോടെ സ്വർണ്ണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോൾ അന്വേഷണ ഏജൻസിക്ക് വ്യക്തമായി കഴിഞ്ഞു. അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലായെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ധാർമ്മികത ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സിപിഎം കേന്ദ്രകമ്മിറ്റി മറുപടി പറയണം. സർക്കാരിനെതിരായ സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. മുഖ്യമന്ത്രിയും സർക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും കെ സുരേന്ദ്രൻ പ്രഖ്യാപിച്ചു.
Discussion about this post