തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ശത്രു നിഗ്രഹത്തിനുള്ള അവസരമായി കാണണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. സംസ്ഥാനത്ത് ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശബരിമല വിവാദം സൂചിപ്പിച്ച് സുരേഷ് ഗോപിയുടെ വൈകാരിക പ്രതികരണം.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശബരിമല വിഷയം പരോക്ഷമായി സൂചിപ്പിച്ച അദ്ദേഹത്തിന്റെ പ്രതികരണം. ‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്, ഒരാളുണ്ട് ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു-എന്റെ അയ്യന്‍, എന്റെ അയ്യന്‍’. സുരേഷ് ഗോപി പറഞ്ഞു.
ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടാകണം. അത് ബിജെപിക്ക് അനുകൂലമായ മാനസിക മാറ്റമായിരിക്കണം. കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണ്. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post