സോൾ: കോവിഡ് വ്യാപനം തടയുന്നതിനായി കോവിഡ് ബാധിച്ചവരെ കൊലപ്പെടുത്താൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ളത്.
കോവിഡ് ബാധിച്ച രണ്ടു പേരെ ഇതിനോടകംതന്നെ കിമ്മിന്റെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, വൈറസ് ബാധ തടയുന്നതിനായി ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാങിൽ നേരത്തെ കിം ലോക്ഡോൺ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ കൊറോണ വാക്സിൻ നിർമാണം ഹാക്ക് ചെയ്യാനുള്ള ശ്രമവും ഉത്തരകൊറിയ നടത്തി. എന്നാൽ, ഈ ശ്രമം പരാജയപ്പെടുത്തിയെന്ന് വ്യക്തമാക്കി ദക്ഷിണ കൊറിയൻ പാർലിമെന്ററി ഇന്റലിജന്റ്‌സ് കമ്മിറ്റി അംഗം രംഗത്തു വന്നിരുന്നു.
രാജ്യത്ത് കോവിഡ് പടർന്നു പിടിക്കാൻ സാധ്യതയുള്ള എല്ലാ വഴികളും കിമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടലിൽ മത്സ്യ ബന്ധനം നടത്തുന്നതിനും ഉപ്പ് ഉത്പാദനം നടത്തുന്നതിനുമുൾപ്പെടെ രാജ്യം നിരോധനം ഏർപ്പെടുത്തിയിരുന്നു.
Discussion about this post