തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകി. പത്താം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സി.എം. രവീന്ദ്രന് നോട്ടീസ് നൽകുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ തവണ കോവിഡ് ബാധിച്ചതിനാലും രണ്ടാം തവണ കോവിഡാനന്തര ചികിത്സയ്ക്കു പോയതിനാലും രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. ഇതിനിടെ, സി.എം. രവീന്ദ്രന്റേയും ഭാര്യയുടെയും സ്വത്ത് വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് രജിസ്ട്രേഷൻ വകുപ്പിനു നോട്ടീസ് നൽകിയിട്ടുണ്ട്. അടിയന്തരമായി വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറൽമാരോടാണ്.
നേരത്തെ, രവീന്ദ്രനുമായി ബന്ധപ്പെട്ട കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രജിസ്ട്രേഷൻ വകുപ്പിനു നോട്ടീസ് നൽകിയിരിക്കുന്നത്.
Discussion about this post