കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചിരുന്നില്ലെന്നും ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്. എന്നാൽ, അങ്ങനെയെങ്കിൽ മന്ത്രി റബർ സ്റ്റാമ്പാണോയെന്ന് കോടതി തിരിച്ചുചോദിച്ചു.
പാലാരിവട്ടം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കവെയാണ് ഇബ്രാഹിംകുഞ്ഞ് ഇക്കാര്യം പറഞ്ഞത്. ജാമ്യാപേക്ഷയിൽ വിധി പറയാനായി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇബ്രാഹിംകുഞ്ഞ് ഹർജിയിലൂടെ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചത് നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. നിയമസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും 13 കോടി രൂപ നൽകിയതിനു തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു.
ജാമ്യഹർജി പരിഗണിക്കവേ, ചികിത്സയ്ക്കായി സ്വയം തിരഞ്ഞെടുത്ത ആശുപത്രിയിൽ നിന്ന് അടിയന്തിരമായി എന്തിനാണ് പുറത്തുകടന്നതെന്ന് കോടതി ഇബ്രാഹിം കുഞ്ഞിനോട് ആരാഞ്ഞു. അതേസമയം, പി.ഡബ്ല്യു.ഡി കരാറുകളിൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.












