കാസർകോട്: നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസിൽ അമ്മ പിടിയിൽ. കാസർകോട് ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. ഡിസംബർ പതിനാറിനായിരുന്നു നീചമായ കൊലപാതകം.
രക്തസ്രാവത്തെ തുടർന്ന് ഷാഹിന ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തി. ഗർഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടർ വീട്ടിൽ തെരച്ചിൽ നടത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ കട്ടിലിനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ വയർ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ അമ്മയാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായി. ഗർഭിണിയായത് മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും പറയുന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പ്രസവം.
കൊലപാതകത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമല്ല. കൃത്യത്തിന് ആരെങ്കിലും സഹായിച്ചോ എന്നും അന്വേഷിച്ചു വരികയാണ്.
Discussion about this post