അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിന് തടയിട്ട് കേന്ദ്ര നേതൃത്വം. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി തുടര്‍ ചികിത്സ തൃപ്തികരമായി നടത്തിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തില്‍ നിന്ന് രോഗാണുക്കള്‍ പൂര്‍ണമായി ഇല്ലാതായെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാൽ കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന്റേത്.
മകനെതിരായ കേസുകള്‍ ചര്‍ച്ചയാകും. ലഹരി കേസ് ചര്‍ച്ചകളില്‍ എത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ഇതോടൊപ്പം മൂത്ത മകന്റെ മുംബൈയിലെ ബാര്‍ ഡാന്‍സറുടെ പിതൃത്വ കേസും ഉണ്ട്. ഈ കേസ് വിചാരണയിലേക്ക് ഉടന്‍ കടക്കും. ഇതും കോടിയേരിക്ക് വിനയാണ്. സംസ്ഥാനത്ത് സിപിഎമ്മിന്റെ ഏറ്റവും ശക്തമായ മണ്ഡലങ്ങളിലൊന്നായ തലശേരിയില്‍ കോടിയേരിക്ക് വിജയം സുനിശ്ചിതമാണെങ്കിലും മക്കള്‍ വിവാദം തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉയര്‍ന്നുവരുന്നതു കണക്കിലെടുക്കുന്നതാണ് വിനയാകുന്നത്.
കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്‍ ഇക്കുറി മത്സരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിച്ചത്. ഇതിനോട് പിണറായിയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര കമ്മറ്റിക്ക് പക്ഷേ വിരുദ്ധാ അഭിപ്രായമാണുള്ളത്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍നിന്ന് മത്സരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമെന്നാണ് സൂചന.
Discussion about this post