പത്തനംതിട്ട: ശബരിമല വിഷയം പാർട്ടിക്ക് വരുത്തിവെച്ച ആഘാതത്തിന്റെ തോത് തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികളുമായി സിപിഎം. യുവതീ പ്രവേശന വിവാദത്തോടെ പാർട്ടിയിൽ നിന്നും അകന്ന ഹൈന്ദവ വിശ്വാസികളുടെ വിശ്വാസമാർജിക്കാൻ സി.പി.എം. താഴെത്തട്ടിൽ ശ്രമംതുടങ്ങിയതായാണ് വിവരം. ഇതിനായി അനുഭാവികളെ ഉപയോഗിച്ച് വിശ്വാസികളെ നേരിൽക്കണ്ട് സംസാരിക്കുന്നതടക്കമുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് പാർട്ടി തീരുമാനം. ചെറിയ കൂട്ടായ്മകൾ, കുടുംബയോഗങ്ങൾ എന്നിവ വിളിച്ച് പാർട്ടിക്കൊപ്പം നിൽക്കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ ഇക്കാര്യം പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.
ആർ.എസ്.എസ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സേവനപ്രവർത്തനങ്ങൾ മനസ്സിലാക്കി മാതൃകയാക്കാൻ അനുഭാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷേത്രസമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് നിർദ്ദേശം. ഹിന്ദുമതത്തിലെ വിവിധ സമുദായസംഘടനകളിൽ പ്രവർത്തിക്കുന്നവരുമായി നിരന്തരം സമ്പർക്കം പുലർത്താനും നിർദ്ദേശമുണ്ട്.
മുൻനിലപാടിൽ നിന്നും വ്യത്യസ്തമായി പാർട്ടിയുടെ പ്രാദേശിക നേതാക്കളെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കും. ഇത്തരം പരിപാടികൾ പ്രോത്സാഹിപ്പിക്കും. ബി.ജെ.പി. ഭരണം പിടിച്ചെടുത്ത പന്തളത്ത് ഈ പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ട് കൊണ്ടു പോകാനാണ് നീക്കം. ശബരിമല വിവാദമുണ്ടായ സമയത്ത് അകന്നുപോയവരെ നേരിൽക്കാണുന്നത് തുടരുകയാണ്.
ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്ന് വിശ്വാസികളോട് പറയും. പാർട്ടിക്കൊപ്പം നിൽക്കാൻ സിപിഎം എന്താണ് ചെയ്യേണ്ടതെന്ന് വിശ്വാസികളോട് ചോദിച്ച് മനസ്സിലാക്കാനും സിപിഎം ശ്രമിക്കും.
Discussion about this post