മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഏറ്റുമുട്ടൽ വിദഗ്ധൻ സച്ചിൻ വാസ് ആണ് എൻ ഐ എയുടെ കസ്റ്റഡിയിൽ ആയിരിക്കുന്നത്.
സച്ചിനെ ചോദ്യം ചെയ്യലിനായി എന്‍ഐഎയുടെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഏകദേശം 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സ്ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവും ഭീഷണി സന്ദേശവും കണ്ടെത്തുന്നതിന് ഒരാഴ്ച മുന്‍പ് വാഹനം കാണാതായെന്ന് മൻസുഖ് പരാതി നൽകിയിരുന്നു. കൂടാതെ വാഹനം സച്ചിന് വാസിന് നല്‍കിയിരുന്നുവെന്ന് മൻസുഖിന്റെ ഭാര്യയും വെളിപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങളെ തുടര്‍ന്നാണ് എന്‍ഐഎ സച്ചിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്.
അതേസമയം ഹിരണിന്റെ മരണവുമായി സച്ചിനു ബന്ധമുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു.









