ഡൽഹി: വംശീയാധിക്ഷേപത്തെ തുടർന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് പദവി രാജി വെക്കേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കാര്യത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിക്കും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം ഇന്ത്യ കൃത്യമായി വിലയിരുത്തി വരികയാണെന്നും വേണ്ട സമയത്ത് ഇടപെടുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. വംശീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഇന്ത്യ എന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഓക്സ്ഫഡ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജയായ രശ്മി സാമന്തയ്ക്ക് വംശീയാധിക്ഷേപത്തെയും സൈബർ ആക്രമണത്തെയും തുടർന്ന് രാജി വെക്കേണ്ടി വന്നിരുന്നു.
ഇന്ത്യയിലെ കാർഷിക നിയമങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ അനാവശ്യ ചർച്ച നടന്നിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതിയെ നേരിട്ട് വിളിച്ച് ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.












