കണ്ണൂർ: സംസ്ഥാനത്ത് ജനവിധി നഗ്നമായി അട്ടിമറിക്കപ്പെടുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരു വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.
കേരളത്തിലെ വ്യാജ വോട്ടർമാർക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ട്. അതിനാല്‍ തന്നെ ഒരു വോട്ടര്‍ക്ക് രാവിലെ യഥാര്‍ത്ഥ മണ്ഡലത്തില്‍ വോട്ട് ചെയ്ത് ആ മഷി മായിച്ചു കഴിഞ്ഞ ശേഷം അടുത്ത മണ്ഡലത്തില്‍ പോയി വോട്ട് ചെയ്യാം. അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നിരവധി മണ്ഡലങ്ങളിലെ വ്യാജ വോട്ടർമാരുടെ കണക്കുകളും രമേശ് ചെന്നിത്തല പുറത്ത് വിട്ടു. ഇരിക്കൂര്‍ മണ്ഡലത്തില്‍ 537 അന്യമണ്ഡലങ്ങളിലെ വോട്ടര്‍മാരുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ മറ്റു മണ്ഡലങ്ങളിലെ 711 വോട്ടര്‍മാരും ചേര്‍ത്തല മണ്ഡലത്തില്‍ അന്യ മണ്ഡലങ്ങളിലെ 527 വോട്ടർമാരും കുണ്ടറ മണ്ഡലത്തില്‍ 287 അന്യ മണ്ഡല വോട്ടര്‍മാരുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
140 മണ്ഡലങ്ങളിലും ഇത്തരത്തില്‍ സമീപ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുണ്ട്. ഇന്ന് തന്നെ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജവോട്ട് കണ്ടെത്തിയതായി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post