ധാക്ക: കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യ വിദേശയാത്രയിൽ ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ സന്ദര്‍ശിച്ച് ഉഭയകക്ഷി സഹകരണം അടക്കം നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകളും നടത്തി. കണക്റ്റിവിറ്റി, ഊര്‍ജ്ജം, വ്യാപാരം, ആരോഗ്യം, വികസന സഹകരണം തുടങ്ങിയ മേഖലകളിലെ പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് ഉഭയകക്ഷി സഹകരണത്തിന്റെ അഞ്ച് ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയ മോദി രാജ്യത്തെ സുപ്രധാന പ്രതിനിധികളുടെ യോഗത്തിലും പങ്കെടുത്തിരുന്നു.
ആരോഗ്യം, വ്യാപാരം, ഗതാഗതം ഊര്‍ജ്ജം, വികസന സഹകരണം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ചര്‍ച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഗതാഗതം, കൊമേഴ്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്പോര്‍ട്സ് തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ധാരണാപത്രങ്ങളിലും ഇതോടൊപ്പം ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ധാക്കയില്‍ നടന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും മോദി പങ്കെടുത്തു.
അതേസമയം തന്നെ ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്രബന്ധത്തിനും അമ്പതാണ്ട് തികയുകയാണ്. ബംഗബാന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്വര്‍ണവും വെള്ളി നാണയവും ഹസീന മോദിക്ക് സമ്മാനിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒരു വെള്ളി നാണയവും അവര്‍ പ്രധാനമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.
Discussion about this post