കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കൂടുതലും സ്ത്രീകളെയാണെന്നും അവരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സി.പി.എം നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ യൂണിയനിൽ പെട്ടവരെയാണ്. സി.പി.എം ആധിപത്യമുള്ള ആന്തൂര്‍, കല്യാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇടത് യൂണിയൻ പ്രവർത്തകരായ സ്ത്രീകളെ മാത്രമാണ് നിയോഗിച്ചിടുള്ളതെന്നും സുധാകരൻ പറഞ്ഞു. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് വ്യത്യസ്തരായിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ സി.പി.എം വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ചേര്‍ത്തിട്ടുണ്ട്. ഇത് വര്‍ഷങ്ങള്‍ക്ക് മുൻപേയുള്ള പതിവാണ്. മറ്റ് പാർട്ടി നേതാക്കളുടെ പേരില്‍ ഇരട്ടവോട്ട് ഉണ്ടെങ്കില്‍ അതും സി.പി.എമ്മുകാര്‍ ചേര്‍ത്തതാകും. പിടിക്കപ്പെടുമ്പോൾ മറ്റുള്ളവരും ഉണ്ടെന്ന് പറയാന്‍ വേണ്ടിയാണിതെന്നും സുധാകരന് പറഞ്ഞു.











