മോസ്കോ: ഇന്ത്യയിൽ ഹെലികോപ്ടറുകളും ആയുധങ്ങളും നിർമ്മിക്കാനൊരുങ്ങി റഷ്യ. ഇക്കാര്യത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് വ്യക്തമാക്കി. ചൈനക്കും അമേരിക്കക്കും കനത്ത തിരിച്ചടിയാണ് റഷ്യയുടെ നീക്കം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ലവറോവ് ഇക്കാര്യം വ്യക്തമാക്കിയത്.
സൈനിക- സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടതായി റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇതിനായി ഇരു സർക്കാരുകളുടെയും നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ റഷ്യൻ മിഗ് പോർവിമാനങ്ങളും സുഖോയ് 30 ജറ്റുകളും സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കാൻ ധാരണയായിരുന്നു. ഇരു രാജ്യങ്ങളുടെയും സംയുക്ത സഹകരണത്തോടെ നേരത്തെ ബ്രഹ്മോസ് ക്രൂസ് മിസൈലുകളും നിർമ്മിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും റഷ്യൻ ഹെലികോപ്റ്ററുകളും ആയുധങ്ങളും ഇന്ത്യയിൽ നിർമ്മിക്കുക. റഷ്യയുമായുള്ള ഇന്ത്യയുടെ സൗഹൃദം കാലാതിവർത്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.
Discussion about this post