ടെൽ അവീവ്: സംഘർഷം രൂക്ഷമായിരിക്കുന്ന ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. രണ്ട് ബഹുനില കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 കടന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സേന ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
ഹമാസും മറ്റ് പലസ്തീനിയൻ തീവ്രവാദി സംഘങ്ങളുമാണ് നിലവിലെ സംഘർഷം തുടങ്ങി വെച്ചത്. തിങ്കളാഴ്ച ഇസ്രായേലിന് നേർക്ക് നടന്ന റോക്കറ്റ് ആക്രമണങ്ങളിൽ ഒൻപത് പേർ മരിച്ചിരുന്നു. ഇതിലൊരാൾ മലയാളി നഴ്സായ സൗമ്യ സന്തോഷ് ആയിരുന്നു. രണ്ടായിരത്തോളം റോക്കറ്റുകളായിരുന്നു ഹമാസ് ഇസ്രായേലിന് നേർക്ക് തൊടുത്തു വിട്ടത്. എന്നാൽ ഇവയിൽ പലതും അയൺ ഡോം സംവിധാനം ഉപയോഗിച്ച് ഇസ്രായേൽ തകർത്തിരുന്നു.
Discussion about this post