തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ട്രിപ്പിൾ ലോക്ക്ഡൌൺ എന്ന അശാസ്ത്രീയ വിലക്ക് കൊണ്ട് ആംബുലൻസ് ഉൾപ്പടെയുള്ളവ കടന്നുപോകേണ്ട വഴികൾ കെട്ടിയടച്ച് ഉത്തരവിറക്കി, അതേ ജില്ലയിൽ 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് ഇരട്ടത്താപ്പ് എന്ന് പറഞ്ഞാൽ പോരാ. സെൻട്രൽ സ്റ്റേഡിയത്തിന്റെ എൻട്രി പോയിന്റ് മുതൽ കൊവിഡ് പ്രോട്ടൊക്കോൾ ലംഘനമുണ്ടക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
എൽ ഡി എഫ് നേതാക്കൾ എ കെ ജി സെന്ററിൽ നടത്തിയ കേക്ക് മുറിച്ചുള്ള ആഘോഷം തന്നെ കൊവിഡ് പ്രോട്ടോകോൾ ലംഘനമായിരുന്നു. അപ്പോൾ പിന്നെ എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടൊക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കും എന്ന് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളതെന്നും ശോഭാ സുരേന്ദ്രൻ ചോദിക്കുന്നു.
മനുഷ്യ ജീവനേക്കാൾ പ്രകടനപരതയ്ക്ക് എന്നല്ല ഒന്നിനും പ്രാധാന്യമില്ല എന്ന് കൊവിഡ് അനുഭവത്തിൽ നിന്നെങ്കിലും പഠിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രിയോട് ശോഭ സുരേന്ദ്രൻ പറയുന്നു.
Discussion about this post