തിരുവനന്തപുരം: മുട്ടിൽ വനം കൊള്ളക്കേസിൽ സംസ്ഥാന സർക്കാർ വെട്ടിൽ. കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി ടി തോമസ് എം എൽ എ രംഗത്തെത്തി. കോവിഡ് മഹാമാരിയില്‍ കേരളം ഞെളിപിരി കൊള്ളുമ്പോള്‍, സംസ്ഥാനമാകെ പോലീസ് കാവല്‍നില്‍ക്കുമ്പോള്‍ ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്ന് അദ്ദേഹം നിയമസഭയിൽ ചോദിച്ചു.
എത്ര ചെക്ക് പോസ്റ്റുകള്‍ വനംകൊള്ളക്കാര്‍ക്കായി കണ്ണടച്ചുകൊടുത്തുവെന്ന് അദ്ദേഹം ചോദിച്ചു. ഇത് സംസ്ഥാന സർക്കാർ അറിയാതെയാണോയെന്ന് ചോദിച്ച അദ്ദേഹം, ഇവ വിദേശത്തേക്ക് കടത്തിയെന്ന് മാധ്യമവാര്‍ത്തകളുണ്ടെന്നും ചൂണ്ടിക്കാട്ടി. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുട്ടില്‍ വനംകൊള്ളക്കാരുടെ തട്ടിപ്പിന്റെ ആഴവും പരപ്പും വ്യക്തമാണ്. ഇവർ നിസാരക്കാരല്ലെന്നും നേരത്തെ തന്നെ നിരവധി തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നുവെന്നും വകുപ്പ് മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അറിയുമായിരുന്നോ എന്ന് പി ടി തോമസ് ചോദിച്ചു. മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച ഇവരുടെ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെ ആയിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളെ വേദിയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരില്‍ എങ്ങനെയാണ് പ്രതികള്‍ സ്വാധീനം ചെലുത്തിയതെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? പ്രതികള്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം എങ്ങനെയാണ് സര്‍ക്കാരിനെ സ്വാധീനിച്ച് മൂന്ന് മാസത്തേക്ക് ഈട്ടിത്തടി മുറിക്കാന്‍ പ്രത്യേകമായ നിയമവിരുദ്ധമായ ഉത്തരവ് സമ്പാദിച്ചത്? വനം കൊള്ളക്കാര്‍ വനം മന്ത്രിയേയും മറ്റ് ഉദ്യോഗസ്ഥരേയും നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടുണ്ടോ ? ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മരംമുറിയുടെ കരാര്‍ എടുത്ത ഹംസ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞതെന്ന് പി ടി തോമസ് ചൂണ്ടിക്കാട്ടി.
ഈ വനംകൊള്ളക്കാര്‍ വംനമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും പറയുന്നു. പ്രതികള്‍ ആലുവയിലും എറണാകുളത്തും കോഴിക്കോടും വെച്ച് വനംമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളെയും കണ്ടുവെന്നാണ് ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രധാനപ്പെട്ട വ്യക്തി ഈ സംഭവത്തില്‍ മധ്യസ്ഥത വഹിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
എറണാകുളം കരിമുകളിലുള്ള തടിമില്ലില്‍ നിന്നും വനംമേധാവിക്ക് ലഭിച്ച ഈ മെയില്‍ സന്ദേശത്തിലാണ് ഈട്ടിത്തടി വയനാട്ടില്‍ നിന്നും എറണാകുളത്തെത്തിയ കാര്യം ബന്ധപ്പെട്ടവർ അറിയുന്നത്. അല്ലാതെ ആരും കണ്ടുപിടിച്ചതല്ല. ഈട്ടിത്തടിയുടെ നല്ലൊരു ഭാഗം വയനാട്ടില്‍നിന്ന് എറണാകുളത്തെ തടിമില്ലില്‍ എത്തിയിട്ടും ആരും ഒരു നടപടിയും സ്വീകരിച്ചില്ല. ഉന്നതന്മാരാണ് ഇതിന് പിന്നിലെന്നാണ് മരംമുറിക്കാന്‍ കരാര്‍ എടുത്ത ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ആരാണ് ഈ ഉന്നതന്മാരെന്ന് പി ടി തോമസ് ചോദിച്ചു.
തടിയുടെ വിലയുടെ 60 ശതമാനം സര്‍ക്കാരിനും 20 ശതമാനം ഭൂ ഉടമകള്‍ക്കും 10 ശതമാനം പണിക്കൂലിയും 10 ശതമാനം വെട്ടുന്ന തങ്ങള്‍ക്കും എന്നാണ് തടി മുറിക്കാന്‍ പാടില്ലെന്ന് പറഞ്ഞ ആദിവാസികളോട് വനംകൊള്ളക്കാര്‍ പറഞ്ഞത്. 0 ശതമാനം സര്‍ക്കാരിനാണെന്ന് പ്രതികളെ പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്താണ് ?. 60 ശതമാനം ആരുടെയെല്ലാം പോക്കറ്റിലേക്കാണ് പോയത് ?. ഈട്ടിത്തടി മില്ലിലെത്തിയെന്ന് മില്ലുടമ അറിയുന്നത് വരെ ഈ വിവിരം സര്‍ക്കാര്‍ അറിഞ്ഞിരുന്നോ? പി ടി തോമസ് ചോദിച്ചു.
പ്രതികളുടെ കസ്റ്റഡിയിലുള്ള വെട്ടിയിട്ട തടി പിടിച്ചെടുക്കാന്‍ പോലും വനംവകുപ്പ് തയ്യാറായിട്ടില്ല. മരംമുറി സംബന്ധിച്ച് ജൂണ്‍ നാല് വരെ 42 കേസുകള്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒറ്റപ്രതിയെപ്പോലും പിടിച്ചിട്ടില്ല. ചന്ദനം ഒഴികെ പട്ടയ ഭൂമിയിലെ മരങ്ങള്‍ കര്‍ഷകന് മുറിക്കാം, അത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റവന്യൂ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഉത്തരവിട്ടത്. ഈ ഉത്തരവ് തന്നെ എന്തൊരു അത്ഭുതമാണെന്നും പി.ടി.തോമസ് നിയമസഭയില്‍ ചോദിച്ചു.
Discussion about this post