ബംഗലൂരു: കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകൾ മാറ്റാൻ കേരളം ശ്രമിക്കുന്നതായി ആരോപണം. പേരുകള്‍ മാറ്റുന്നത് നിര്‍ത്തിവെക്കണന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പേര് മാറ്റാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കർണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പിണറായിക്ക് കത്തയച്ചു.
ഇത്തരമൊരു നീക്കം രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നെന്നാരോപിച്ച് കര്‍ണാടകത്തില്‍ പ്രതിഷേധം കനക്കുകയാണ്. അതിർത്തിയിലെ ചില ഗ്രാമങ്ങളുടെ കന്നഡ, തുളു ഭാഷകളിലുള്ള പേരുകളാണ് മാറ്റുന്നതെന്ന് കത്തിൽ പറയുന്നു.
‘ഇതില്‍ പല ഗ്രാമങ്ങളുടെ പേരുകള്‍ക്കും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്.‘ ഈ പേരുകൾ മാറ്റരുതെന്ന് യെദ്യൂരപ്പ കത്തിൽ ആവശ്യപ്പെടുന്നു. സ്വന്തം സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങളുള്ള ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് ഉചിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേ സമയം കേരള സർക്കാർ പേര് മാറ്റം നിഷേധിച്ചു. കേരളത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു.












