ബെയ്‌ജിങ് : 2020ൽ ക്ലബ്ഹൗസ് ആരംഭിച്ചപ്പോൾ ആദ്യമത് ഐഫോണിൽ മാത്രം ലഭ്യമായ ഓഡിയോ ചാറ്റ് ആപ് ആയിരുന്നു. ശതകോടീശ്വരനായ ഇലോൺ മസ്ക് ജനുവരി 31ന് ക്ലബ് ഹൗസിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ചൈനയിൽ അതിനു വൻപ്രചാരം ലഭിച്ചത്. ചൈനയുടെ പ്രധാന സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ക്ലബ്ഹൗസ് ആപ് ഫെബ്രുവരി ഒന്നിനു ട്രെൻഡിങ് ആയി. ലോകമെമ്പാടുമുള്ള ചൈനക്കാർക്കു സെൻസർഷിപ് ഇല്ലാതെ പരസ്പരം സംസാരിക്കാനാവുന്ന പുതിയ വേദിയായി അവർ അതിനെ കണ്ടു. ഷിൻജിയാങ്ങിലെ തടങ്കൽപാളയങ്ങൾ, ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം, തയ്‌വാനുമായുള്ള ബന്ധം തുടങ്ങി ചൈനയിൽ ചർച്ച വിലക്കപ്പെട്ട വിവാദ വിഷയങ്ങളത്രയും ക്ലബ്ഹൗസിൽ ഉയർന്നു.
എന്നാൽ ആ സ്വാതന്ത്ര്യത്തിന്റെ അന്തരീഷം ഹ്രസ്വമായിരുന്നു. ഫെബ്രുവരി 8ന് ചൈനയിൽ ക്ലബ്ഹൗസ് തടസ്സപ്പെട്ടു. വെയ്ബോയിൽ ക്ലബ്ഹൗസ് എന്ന വാക്കുതന്നെ വിലക്കപ്പെട്ടു. ക്ലബിൽ ചൈനക്കാരുടെ തുറന്ന ചർച്ചകളുടെ സ്വാഭാവിക പരിണിതഫലമായിട്ടാണ് അവർ ഇതിനെ കണ്ടത്. ചൈനയിൽ ഇന്റർനെറ്റ് സെൻസർഷിപ് എത്ര ശക്തമാണ് എന്നതിനുള്ള മറ്റൊരു മികച്ച ഉദാഹരണം കൂടിയാണിത്. ചൈനീസ് (മാൻഡരിൻ) ഭാഷയിൽ ചൈനയിലെയും തയ്‌വാനിലെയും ആയിരങ്ങൾ ചേർന്ന് ക്ലബ്ഹൗസിൽ Everyone Asks Everyone എന്ന ചാറ്റ്റൂം രൂപീകരിച്ചതാണ് ഒരു പ്രധാന പ്രകോപനം എന്നു ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.
ചൈനയും തയ്‌വാനും തമ്മിൽ സംഘർഷം നിലനിൽക്കേ ഇരു രാജ്യത്തെയും ഒരേ ഭാഷ സംസാരിക്കുന്ന ജനങ്ങൾ ‘നാം ഒരു ജനതയാണ്’ എന്നനിലയിൽ രാഷ്ട്രീയ ചർച്ചയിൽ ഏർപ്പെട്ടതു വലിയ അസ്വസ്ഥതകൾ ചൈനയുടെ ഉന്നതങ്ങളിലുണ്ടാക്കി. വിലക്കിനു തൊട്ടുമുൻപ് ക്ലബ്ഹൗസിൽ ചൈനക്കാർ ചേർന്നുണ്ടാക്കിയ ചാറ്റ് റൂം തലക്കെട്ട് ‘ഷിൻജിയാങ്ങിൽ തടങ്കൽപാളയങ്ങൾ ഉണ്ടോ?’ എന്നായിരുന്നു. ഈ ചർച്ച 12 മണിക്കൂർ വരെ നീണ്ടു.
ലോകത്തിലെ ഏറ്റവും വിലക്കുകളുള്ള മാധ്യമ അന്തരീക്ഷമുള്ള രാജ്യങ്ങളിലൊന്നു ചൈനയാണ്. സമൂഹമാധ്യമങ്ങൾ അടക്കം എല്ലാത്തരം മാധ്യമങ്ങളിലും വാർത്തകൾ കൈമാറുന്നതിനു ശക്തമായ നിയന്ത്രണങ്ങളുണ്ട്. സ്വതന്ത്ര ആശയവിനിമയം തടയാൻ സർക്കാർ പ്രധാനമായും ഉപയോഗിക്കുന്നതു വിവിധ മാധ്യമചട്ടങ്ങളാണ്. ഇത്തരം ചട്ടങ്ങൾ പാലിച്ച് വിവിധ മാധ്യമങ്ങൾ സ്വയം സെൻസർഷിപ് നടത്താറുണ്ട്. യുഎസ് ആസ്ഥാനമായ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫയർവോൾ ലംഘിച്ച് അതു ഉപയോഗിക്കുന്നവരും ചൈനയിൽ കുറവല്ല.
ഇന്റർനെറ്റ്, അച്ചടി മാധ്യമങ്ങളുടെ പ്രവർത്തനത്തിനു കഴിഞ്ഞ ആറു മാസത്തിനിടെ ഒട്ടേറെ പുതിയ വ്യവസ്ഥകൾ ചൈനയിലുണ്ടായിട്ടുണ്ട്. ചൈനീസ് ജേണലിസ്റ്റുകളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ എപ്പോഴും നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ വിലയിരുത്തിയ ശേഷമാണു ജേണലിസ്റ്റുകളുടെ പ്രസ് കാർഡ് പുതുക്കുക എന്ന വ്യവസ്ഥ കഴിഞ്ഞ മാർച്ചിൽ നിലവിൽ വന്നു. അതും 2019 ഡിസംബർ മുതൽക്കുള്ള പോസ്റ്റുകൾ പരിശോധിക്കപ്പെടുമെന്നതായിരുന്നു വ്യവസ്ഥ.
ഇന്റർനെറ്റിലൂടെ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവർക്കാണ് അടുത്ത പൂട്ട്. വിവിധ വിഷയങ്ങളിൽ സ്വതന്ത്ര നിലപാടുകളും വസ്തുതകളും പങ്കുവയ്ക്കുന്ന സെൽഫ് മീഡിയയെ നിയന്ത്രിക്കാനായി ഇന്റർനെറ്റ് ന്യൂസ് ഇൻഫർമേഷൻ സർവീസ് പെർമിറ്റ് എന്നൊരു പുതിയ നിയമം വന്നു. ഇതുപ്രകാരം സെൽഫ് മീഡിയയ്ക്ക് സർക്കാർ പെർമിറ്റ് വാങ്ങണം. ചർച്ച ചെയ്യാൻ പാടില്ലാത്ത ഒരു കൂട്ടം വിഷയങ്ങളുടെ പട്ടിക അംഗീകരിച്ചാൽ മാത്രമേ ഈ പെർമിറ്റ് ലഭിക്കൂ. ഫെബ്രുവരി 22ന് ഈ ചട്ടം നിലവിൽ വന്നു. ലംഘിക്കുന്നവർക്കു സമൂഹമാധ്യമത്തിൽ താൽക്കാലികമോ സ്ഥിരമോ ആയ വിലക്കു വരും.
മറ്റൊന്നു ചൈനയിലെ സെലിബ്രിറ്റികളെ നിയന്ത്രിക്കാനുള്ള ചട്ടമാണ്. സമൂഹമാധ്യമങ്ങളിൽ വിവാദ വിഷയങ്ങളിൽ അഭിപ്രായം പറയുന്ന സിനിമാതാരങ്ങളെയും മറ്റും നിയന്ത്രിക്കാനായിരുന്നു ഇത്. ചൈനയെ വിമർശിക്കുന്ന വിദേശ സെലിബ്രിറ്റികൾക്കും വിദേശ മാധ്യമപ്രവർത്തകർക്കും കൂടി ഈ വിലക്ക് ബാധകമാണ്. ഈ വർഷാരംഭം ചൈന പുറത്താക്കിയത് 16 വിദേശ ജേണലിസ്റ്റുകളെയാണ്. ഇന്റർനെറ്റിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി ദ് ഗോൾഡൻ ഷീൽഡ് പ്രൊജക്ട് എന്ന ചൈനയുടെ സംവിധാനത്തെ Great Firewall എന്നാണു വിളിക്കുക.
പൗരാണിക കാലത്തു ബാഹ്യആക്രമണം തടയാനായി നിർമിക്കപ്പെട്ട വൻമതിൽ പോലെ, ഇന്റർനെറ്റിലൂടെ പുറംലോകത്തിന്റെ കടന്നുകയറ്റം തടയാൻ ഇന്റർനെറ്റിനും ചൈന വൻമതിൽ നിർമിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനമായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിങ്ങനെ സമൂഹമാധ്യമങ്ങളോ വിക്കിപീഡിയയോ ലോകത്തിലെ പ്രമുഖ മാധ്യമ വെബ്സൈറ്റുകളോ ചൈനക്കാർക്കു ലഭിക്കില്ല. ഗൂഗിൾ അടക്കം സേർച്ച് എൻജിനുമില്ല. പകരം ചൈനയ്ക്കു സ്വന്തമായ മൈക്രോബ്ലോഗിങ് വെബ്സൈറ്റുകളും സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമാണുള്ളത്. ഇക്കാരണത്തിൽ ചൈനയിൽ സംഭവിക്കുന്നതു ലോകമറിയുന്നില്ല, ലോകത്തു സംഭവിക്കുന്നതു ചൈനക്കാരും നേരിട്ട് അറിയുന്നില്ല.
ചൈനയിലുള്ളവരും വിദേശത്തുള്ള ചൈനീസ് വംശജരും തമ്മിലുള്ള ആശയവിനിമയങ്ങൾക്കാണു കടുത്ത വിലക്കുള്ളത്. ഫയർവോൾ പ്രധാനമായും ഇത്തരം ആശയവിനിമയങ്ങളാണു നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നത്. ചൈനക്കാർക്കു ക്ലബ് ഹൗസിൽ പ്രവേശിക്കാൻ അവസരം കിട്ടിയ ഒരാഴ്ച അവർ പ്രധാനമായും ചർച്ച ചെയ്തത് ഹോങ്കോങ് പ്രക്ഷോഭവും ഷിൻജിയാങ്ങിൽ ദുരിതമനുഭവിക്കുന്ന ഉയിഗുർ വംശജരുടെ പ്രശ്നങ്ങളുമായിരുന്നു. (ക്ലബ്ഹൗസിൽ പ്രവേശനം കിട്ടാൻ ആരെങ്കിലും ക്ഷണം നൽകണം. 46 ഡോളർ വരെ നൽകി ക്ലബ്ഹൗസിൽ കടന്നുകൂടിയവരുണ്ടെന്നാണ് റിപ്പോർട്ടുകൾ).
ചൈനയിൽ പൊതുസംവാദത്തിനു വിലക്കുള്ള ഒരു മുഖ്യവിഷയം വിദേശകാര്യമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ലോകത്തുണ്ടായ പ്രധാന ജനകീയ പ്രക്ഷോഭങ്ങൾ സംബന്ധിച്ചു ചൈനയിലെ ജനങ്ങൾക്കു നേരിട്ടു ഒരു വിവരവും ലഭിച്ചിട്ടില്ല. അറബ് വസന്തം, യുഎസ് തിരഞ്ഞെടുപ്പ്, ഉത്തര കൊറിയയിലെ ആണവപ്രശ്നം തുടങ്ങി അംഗോളയിലെ അഴിമതി വരെ ചൈനക്കാർക്ക് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടില്ല. ചൈനയുടെ സർക്കാർ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രമാണ് ഇത്തരം വിഷയങ്ങളിൽ ലഭിക്കുക. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനു പിന്നാലെ യുഎസിൽ കത്തിപ്പടർന്ന പ്രക്ഷോഭങ്ങളുടെ വാർത്തകളും ശക്തമായി സെൻസർ ചെയ്താണു ചൈന ലഭ്യമാക്കിയത്.
ജനാധിപത്യാവകാശ സമരങ്ങളോടും സ്വാതന്ത്ര്യാഭിമുഖ്യ സംവാദങ്ങളോടും പൊതുവെ, അത് ഏതു രാജ്യത്തായാലും ചൈനയ്ക്കു താൽപര്യമില്ല. ൈചനക്കാർ അവയിൽനിന്നു പ്രചോദനം ഉൾക്കൊള്ളരുത് എന്നാണു താൽപര്യം. ഫ്രാൻസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കണക്കു പ്രകാരം മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ 180 രാജ്യങ്ങളിൽ 177-ാമതു സ്ഥാനമാണു ചൈനയ്ക്കുള്ളത്. ചൈനയിൽ സർക്കാർ അംഗീകൃത മാധ്യമങ്ങൾ സ്വന്തം നിലയിൽ സെൻസർമാരെ വച്ച് അവരുടെ ഉള്ളടക്കം കൃത്യമായി പരിശോധിക്കാറുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ നിയന്ത്രണത്തിലാണു പ്രവർത്തിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ പ്രൊപഗാൻഡ വകുപ്പിൽനിന്ന് (സിപിഡി) മാധ്യമ ചട്ടങ്ങൾ എല്ലാ ആഴ്ചകളിലും പ്രമുഖ ജേണലിസ്റ്റുകൾക്കും എഡിറ്റർമാർക്കും മാധ്യമങ്ങൾക്കും കൈമാറാറുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ അതു സംബന്ധിച്ച വാർത്തകൾ ചൈനയിലെ മാധ്യമങ്ങൾ പൂർണമായും മൂടിവച്ചു. ഇന്റർനെറ്റിലൂടെ വിവരങ്ങൾ പങ്കിടുന്നതിനും വിലക്കുണ്ടായി. ഇതു വൈറസ് വ്യാപനം വർധിപ്പിക്കുകയാണു ചെയ്തത്.
മാധ്യമ നിയന്ത്രണത്തിനു ടെക്നോളജിയുടെ ഏറ്റവും പുതിയ സങ്കേതങ്ങളും സാധ്യതകളും സമർഥമായി ചൈന ഉപയോഗിക്കുന്നുണ്ട്. മതിൽ ഒരു യാഥാർഥ്യമാണെന്നതു ചൈനക്കാർ ഉൾക്കൊണ്ടു മുന്നോട്ടുപോകുമ്പോഴും തുറന്ന വർത്തമാനങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അവർ മടിച്ചുനിൽക്കുകയില്ല. ക്ലബ്ഹൗസിന്റെ ആരംഭത്തിൽ ചൈനക്കാർ പ്രകടിപ്പിച്ച ആവേശംതന്നെ അതിനു തെളിവ്.
Discussion about this post