കൊച്ചി: മുട്ടിൽ വനം കൊള്ളക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ഹർജികളാണ് കോടതി തള്ളിയത്.
സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണു വെട്ടിയതെന്നും അതു വനഭൂമിയല്ലെന്നുമായിരുന്നു വില്ലേജ് ഓഫിസറുടെ രേഖകൾ സമർപ്പിച്ച് പ്രതികൾ അവകാശപ്പെട്ടിരുന്നു. വനം വകുപ്പു റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികൾ നേരത്തെ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.
വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു മരം വെട്ടിയത്. പട്ടയ ഭൂമിയിലെ മരം വെട്ടാൻ അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ച് 11ലെയും ഒക്ടോബർ 24ലെയും ഉത്തരവുകൾ പ്രകാരമാണ് മരം മുറിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം. ഇത് കോടതി പരിഗണിച്ചില്ല.












