തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയെ തകിടം മറിച്ച് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 30 ശതമാനം വര്‍ദ്ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
31,000 കേസുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നത് സംസ്ഥാനത്തെ ഗുരുതര രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നു. വാക്സിന്‍ വിതരണം വ്യാപകമായെങ്കിലും മരണനിരക്ക് കുതിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ സ്ഥിതി ഗുരുതരമാണെന്നാണ് സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പത്തിൽ താഴെ മാത്രം ഐസിയുകളും വെന്റിലേറ്ററുകളും മാത്രമാണ് അവശേഷിക്കുന്നത് എന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കൊല്ലം, തൃശ്ശൂര്‍, ഇടുക്കി, കാസര്‍കോട്, കോട്ടയം ജില്ലകളിലാണ് സ്ഥിതി ആശങ്കാജനകം.
കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിൽ ഒറ്റ ഐസിയു കിടക്കകള്‍ പോലും ഒഴിവില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. മൊത്തമുള്ള 94 ഐസിയുകളും നിറഞ്ഞിരിക്കുകയാണ്. 101 ഐസിയു കിടക്കകളുള്ള തൃശൂര്‍ ജില്ലയിൽ മൂന്ന് എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. 41 ഐസിയു കിടക്കകളുള്ള ഇടുക്കിയിൽ മൂന്ന് എണ്ണം മാത്രമാണ് ഒഴിവുള്ളത്. കാസര്‍കോട് 52ൽ നാലെണ്ണം ഒഴിവുണ്ട്. കോട്ടയത്ത് 64 എണ്ണത്തിൽ ഏഴെണ്ണം മാത്രമാണ് ഒഴിവ് എന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും വെന്റിലേറ്റർ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. കൊല്ലം ജില്ലയിലും തൃശൂര്‍ ജില്ലയിലും ഇനി വെന്റിലേറ്റര്‍ ഒഴിവില്ല എന്നാണ് വിവരം. കോട്ടയത്ത് നാലും മലപ്പുറത്ത് അഞ്ചും, കേസുകൾ കൂടുന്ന എറണാകുളത്ത് ഒമ്പതും വെന്റിലേറ്ററുകളാണ് ബാക്കിയുള്ളത്. മൊത്തം 1425 ൽ 329 ഐസിയുവും 984ൽ 323 വെന്റിലേറ്ററുമാണ് ഒഴിവുള്ളത്.












