ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിന്റെ ചുമതലയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ ഉക്രെയ്ൻ അതിർത്തികളിൽ എത്തിയതായാണ് വിവരം.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും റഷ്യ- ഉക്രെയ്ൻ നേതാക്കളുമായി സംസാരിക്കും. ഇത്തവണ റഷ്യയാണ് നരേന്ദ്ര മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ന് നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടും.










