ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഇന്ത്യൻ സമയം പുലർച്ചെ 3.40ന് മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനം അൽപ്പസമയത്തിനകം റുമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ എത്തും.
ഉക്രെയ്ൻ- റുമേനിയ അതിർത്തിയിലെത്തിയ ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ റോഡ് മാർഗം ബുക്കാറെസ്റ്റിൽ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ബുക്കാറെസ്റ്റിന് പുറമെ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനം അയക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതിനായിരം ഇന്ത്യക്കാരാണ് യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയിരിക്കുന്നത്. ഫെബ്രുവരി 22ന് ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും 240 പേരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. നിലവിൽ ഉക്രെയ്നിയൻ വ്യോമപാത അടച്ചിരിക്കുന്നതിനാൽ നാല് രാജ്യങ്ങൾ വഴിയാണ് ഇന്ത്യ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
Discussion about this post