ഡൽഹി: ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ച വനിതാ പൈലറ്റ് സാമൂഹിക മാധ്യമങ്ങളിൽ താരമാകുന്നു. 24 വയസ്സുകാരിയായ പശ്ചിമ ബംഗാൾ സ്വദേശിനി മഹാശ്വേത ചക്രബർത്തിയാണ് ഇന്ത്യൻ യുവസ്ത്രീശക്തിയുടെ പര്യായമായി വാർത്തകളിൽ നിറയുന്നത്. മഹിളാ മോർച്ച പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ് തനുജ ചക്രബർത്തിയുടെ മകളാണ് മഹാശ്വേത.
ഉക്രെയ്ൻ അതിർത്തിയിൽ നിന്നും പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നുമാണ് മഹാശ്വേത പറത്തിയ വിമാനം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. മഹാശ്വേതയെ പ്രശംസിച്ച് നിരവധി പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. യുവമോർച്ച പശ്ചിമ ബംഗാൾ വൈസ് പ്രസിഡന്റ് പ്രിയങ്ക ശർമ്മയുടെ ട്വീറ്റിന് താഴെ നിരവധി മലയാളികളും പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് നവോത്ഥാനമെന്നും ഇതാവണം സ്ത്രീശാക്തീകരണം എന്നുമൊക്കെയാണ് കമന്റുകൾ.
ലോകരാജ്യങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിയ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധഭൂമിയായ ഉക്രെയ്നിൽ നിന്നും ഇരുപതിനായിരം ഇന്ത്യക്കാരെയാണ് കേന്ദ്ര സർക്കാർ നാട്ടിലെത്തിച്ചത്.










