പാലക്കാട്: പാലക്കാട് വെട്ടേറ്റ ആർ എസ് എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. എസ് ഡി പി ഐ ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ആരോപണമുണ്ട്.
ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളാണ് ശ്രീനിവാസനേറ്റിരുന്നത്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു.
പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോഴും പൊലീസും മുഖ്യമന്ത്രിയും നിശബ്ദത തുടരുകയാണ്. കഴിഞ്ഞ ദിവസം ഇതേ സമയം എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഒരു മാസം മുൻപ് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ എസ് ഡി പി ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.












