തിരുവനന്തപുരം: മലപ്പുറത്ത് നിന്നുള്ള വാഹനം തൃശൂരിൽ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദികൾക്ക് ആയുധങ്ങളുമായി എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. അപകടം പറ്റിയില്ലായിരുന്നുവെങ്കിൽ ആയുധങ്ങൾ പൊലീസിന് കിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോപ്പുലർ ഫ്രണ്ട് നാടിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവർ വലിയ തോതിൽ കലാപത്തിന് ആസൂത്രണം നടത്തുന്നു. അങ്ങനെയുള്ള ഒരു സംഘടനയുമായി സിപിഎമ്മിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിക്ക് വരെ ബന്ധപ്പെടാൻ സാധിക്കുന്നു എന്നത് ഗൗരവതരമായ ഒരു സ്ഥിതി വിശേഷമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ബാന്ധവവുമായി ബന്ധപ്പെട്ട് മാർക്സിസ്റ്റ് പാർട്ടി ജനങ്ങളോട് സത്യം പറയണം. പോപ്പുലർ ഫ്രണ്ട് ബന്ധത്തിലൂടെ സീതാറാം യെച്ചൂരിയെ വരെ കുഴപ്പത്തിലാക്കുന്ന നിലപാടാണ് സിപിഎം കേരള നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കേരളമാകെ പൊലീസിനെ കാഴ്ചക്കാരാക്കി സർക്കാർ മതഭീകരവാദികളെ കയറൂരി വിട്ടിരിക്കുകയാണ്. ഇതിനെ എന്ത് വില കൊടുത്തും ബിജെപി പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post