കൊച്ചി: സംസ്ഥാനത്ത് നിരോധിത മതഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നവരെയും ഒത്താശ ചെയ്തവരെയും ലക്ഷ്യമിട്ടാണ് റെയ്ഡ്. കേരള പോലീസിന്റെ സഹായത്തോടെ ഡൽഹിയിൽ നിന്നുളള പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്ത് മൊത്തം 56 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ടിന് ഫണ്ട് നൽകിയവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെയും ലക്ഷ്യമിട്ടാണ് റെയ്ഡ്.
പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ വിധ്വംസക കേന്ദ്രങ്ങളിൽ പ്രധാനമായിരുന്ന ആലുവ കുഞ്ഞുണ്ണിക്കരയിൽ ഉൾപ്പെടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്. ആലുവയിൽ മാത്രം 12 ഓളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. മലപ്പുറത്ത് നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
ആദ്യഘട്ടത്തിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ റെയ്ഡ്. ആലുവയും മലപ്പുറവും കൂടാതെ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും പരിശോധനകൾ നടക്കുന്നുണ്ട്.
നേതാക്കളുടെ വീടുകൾക്ക് പുറമേ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് രഹസ്യമായി സംഘടിക്കുകയും മറ്റ് സംഘടനകളുടെ മറവിൽ പ്രവർത്തനം തുടരാൻ നീക്കം നടത്തുകയും ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് റെയ്ഡ് എന്നാണ് വിവരം.
Discussion about this post