സിഡ്‌നി: സിറിയയിലെത്തി ഭീകരസംഘടനയായ ഐഎസിൽ ചേർന്നതിന് അറസ്റ്റിലായ ഓസ്‌ട്രേലിയൻ യുവതിക്ക് ഓസ്‌ട്രേലിയൻ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 31കാരിയായ മറിയം റാദിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2014ലാണ് ഐഎസിൽ ചേരുന്നതിനായി മറിയം ഭർത്താവിനൊപ്പം സിറിയയിലേക്ക് പോകുന്നത്.
ഇസ്ലാമിക് സ്‌റ്റേറ്റിലെ സജീവ അംഗമായിരുന്നു മറിയത്തിന്റെ ഭർത്താവ്. 2018ൽ ഇയാൾ സിറിയയിൽ വച്ച് കൊല്ലപ്പെട്ടു. ഭീകരസംഘടനകളിലോ അവരുമായി ബന്ധമുണ്ടെന്ന് സർക്കാർ പ്രഖ്യാപിച്ച ഇടങ്ങളിലേക്കോ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്താൽ ഓസ്‌ട്രേലിയൻ നിയമപ്രകാരം 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
കർശന ഉപാധികളോടെയാണ് നിലവിൽ ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് അധികൃതർക്ക് കൈമാറണം. എല്ലാ തിങ്കളാഴ്ചയും പോലീസിൽ റിപ്പോർട്ട് ചെയ്യണം. തീവ്രവാദ സംഘടകളുമായി ബന്ധമുള്ളവരുമായി യാതൊരു വിധ ആശയവിനിമയം നടത്തരുതെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. കേസ് അടുത്ത മാർച്ച് 15നാണ് കോടതി പരിഗണിക്കുന്നത്.
സിറിയയിലെ അൽ റോജ് ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയച്ചത്. കൊല്ലപ്പെട്ട ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭാര്യമാരേയും കുട്ടികളേയുമാണ് തിരിച്ചയച്ചത്.
Discussion about this post