പത്തനംതിട്ട: ഈ വർഷത്തെ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശബരിമല സന്നിധാനത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അദ്ദേഹത്തിന് പുരസ്‌കാരം കൈമാറി.
സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ പരിഗണിച്ചുകൊണ്ടാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അദ്ദേഹത്തിന് കൈമാറിയത്. ചടങ്ങിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു. പുരസ്‌കാരമേറ്റുവാങ്ങുമ്പോൾ വലിയ നടപ്പന്തലിൽ നിറഞ്ഞ ഭക്തർ ശരണംവിളിച്ചുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു.
പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര കെ.അംബികാദേവി, ദേവസ്വം സെക്രട്ടറി കെ.ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവടങ്ങുന്ന സമിതിയാണ് പുരസ്‌കാരത്തിനായി ശ്രീകുമാരൻ തമ്പിയെ തിരഞ്ഞെടുത്തത്. സ്വാമി അയ്യപ്പൻ ഉൾപ്പെടെ 85 ഓളം സിനിമകൾക്ക് ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. ‘ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലു ദൈവമിരിക്കുന്നു’ എന്നതുൾപ്പെടെ അദ്ദേഹം രചിച്ച ഭക്തിഗാനങ്ങൾ ഏറെ ശ്രദ്ധേ നേടിയിരുന്നു.












